കൊൽക്കത്തയിലെ ആർജി കർ ഗവ.മെഡിക്കൽ കോളജിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ കണ്ണുകൾ തകരുകയും കഴുത്തെല്ല് ഒടിയുകയും ദേഹമാസകലം മുറിവുകളുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ രണ്ടുവരെ ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്നു.
|
സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാനായി സെമിനാർ ഹാളിലേക്ക് പോവുകയായിരുന്നു ഡോക്ടർ. തലേന്ന് രാത്രി മകളെ ഫോണിൽ വിളിച്ച് ഡോക്ടർ സംസാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമിനാർ ഹാളിൽ നിന്നു ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ അതിവേഗം പിടികൂടാൻ സഹായകമായതെന്ന് പോലീസ് പറഞ്ഞു.
ഡോക്ടർ അതിക്രൂരമായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട് വ്യക്തമാക്കുന്നു. മൃതദേഹത്തിന്റെ കണ്ണുകൾ, വായ, സ്വകാര്യ ഭാഗം എന്നിവിടങ്ങളിൽ നിന്നെല്ലാം രക്തസ്രാവം ഉണ്ടായിരുന്നു. മുഖം, വയറ്, ഇടതുകാല്, കവുത്ത്, വലത് കാല്, മോതിരവിരൽ, ചുണ്ടുകൾ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരിക്കുണ്ടായിരുന്നു. ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ ശേഷം ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപോർട്ടിൽ പറയുന്നു. കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമത്തിലാണ് കഴുത്തെല്ല് ഒടിഞ്ഞതെന്നും പിന്നീട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപോർട്ടിൽ വ്യക്തമാക്കുന്നു.
ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പിജി ട്രെയിനി ഡോക്ടറായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.
കേസ് അതിവേഗ കോടതിയിൽ നടത്തുമെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. പിടിയിലായ പ്രതി സന്നദ്ധ പ്രവർത്തകനാണെന്നാണ് റിപോർട്ടുകൾ. അതേസമയം പ്രതി തങ്ങൾക്ക് കുറ്റവാളി മാത്രമാണെന്ന് പോലീസ് പ്രതികരിച്ചു.
ALSO READ: ഗവ. മെഡിക്കൽ കോളജിൽ ഡോക്ടറെ ബലാൽസംഗം ചെയ്തുകൊന്നു; ഒരാൾ പിടിയിലായി





