പുൽവാമ ആക്രമണം പാകിസ്ഥാന്റെ ഭീകരവാദ ആക്രമണം തന്നെയെന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്. Pulwama attack was a terrorist attack by Pakistan: Thomas Isaac
|
ആന്റോ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്ത് പങ്കെന്നു ആന്റോ ചോദിച്ചത് കടന്ന കൈയാണെന്നും ഐസക് പ്രതികരിച്ചു. പുൽവാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞത്. അതിന് ബിജെപി മറുപടി പറയണം. കോൺഗ്രസ് ദേശീയ രാഷ്ട്രീയം പറഞ്ഞാൽ അവരുടെ ഇരട്ടത്താപ്പ് പുറത്താകും. സിഎഎ ബില്ലിൽ പാര്‍ലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ചൊന്നും പത്തനംതിട്ടയിൽ കൂടുതൽ പറയാതെ ഇരിക്കുകയാവും കോൺഗ്രസിന് നല്ലതെന്നും തോമസ് ഐസക് പറഞ്ഞു.
ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് എന്ത് പങ്ക് എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചതാണെന്നും തന്റെ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഇന്ന് ആന്റോ ആന്റണി പ്രതികരിച്ചിരുന്നു. സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളാണ് താൻ ആവർത്തിച്ചതെന്നും കേസെടുക്കുന്നെങ്കിൽ ആദ്യം സത്യപാൽ മാലികിനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തിൽ സമരം ചെയ്‌ത സൈനികരുടെ വിധവകൾക്ക് എതിരെയും കേസ് എടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം പുൽവാമ സംഭവം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിച്ചുവെന്നും വിമര്‍ശിച്ചിരുന്നു.
എന്നാൽ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചുവെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.





