17
Jun 2025
Tue
17 Jun 2025 Tue
Qatar reopens airspace temporarily closed after Iran's attack on US military base in Doha

ഖത്തര്‍: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയതായി ഖത്തര്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി. ഇതോടെ കേരളത്തില്‍നിന്ന് ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളും പുനസ്ഥാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യോമപാത അടച്ചിട്ടതോടെ അഞ്ച് മണിക്കൂറിലേറെയാണ് ഖത്തറിലെ വിമാനസര്‍വീസുകള്‍ മുടങ്ങിയത്. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

താല്‍ക്കാലികമായാണ് വ്യോമഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഇന്നലെ ഖത്തര്‍ അറിയിച്ചിരുന്നു. ഖത്തറിനെ അറിയിച്ച ശേഷമായിരുന്നു ഇറാന്റെ ആക്രണണം. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും, വ്യാജ വാര്‍ത്തകളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.

അല്‍ ഉദൈദ് വ്യോമ താവളത്തിനെതിരായ ആക്രണം ഖത്തറിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വളരെ അകലെയാണെന്ന് ഇറാന്‍ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചിരുന്നു. ഈ ആക്രണം ഖത്തര്‍ എന്ന സഹോദര, സുഹൃദ് രാജ്യത്തിനോ അവിടെയുള്ള ജനങ്ങള്‍ക്കോ ഒരു തരത്തിലും ഭീഷണിയല്ല. ഖത്തറുമായി ഇസ്ലാമിക റിപബ്ലിക് ഊഷ്മളമായ ബന്ധം തുടരും’ ഇറാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇറാനാകും ആദ്യം വെടിനിര്‍ത്തുകയെന്നുമാണ് ട്രംപ് അറിയിച്ചത്. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല

Qatar reopens airspace temporarily closed after Iran’s attack on US military base in Doha