റിയാദ്: സൗദി അറേബ്യയില്‍ ഏറെ ആരോപണം ഉയര്‍ന്ന നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കുന്നു. രാജ്യത്തെ നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മാനവ വിഭവശേഷി- സാമൂഹിക വികസനകാര്യ പുതിയ ദേശീയ നയം പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ചരിത്ര പ്രഖ്യാപനത്തോടെ നിര്‍ബന്ധിത തൊഴില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര നയം ആണ് സൗദി അവതരിപ്പിച്ചത്. ഇതോടെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) നിര്‍ബന്ധിത തൊഴില്‍ സ്ഥാപനങ്ങളുടെ 2014 ലെ പ്രോട്ടോക്കോള്‍ അംഗീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി സൗദി മാറി.
|
2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരാകാന്‍ തയ്യാറെടുക്കുന്ന സൗദി രാജ്യത്തിന്റെ തൊഴില്‍ മേഖലയെക്കുറിച്ച് സമഗ്രമായ മാറ്റങ്ങള്‍ക്കുള്ള പരിശ്രമത്തിന്റെ സൂചനയാണ് പുതിയ ദേശീയ നയം. നിര്‍ബന്ധിത തൊഴിലിന്റെ ഇരകളാകുന്നവര്‍ക്ക് കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നയം സഹായിക്കുന്നു. ഇരകളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങള്‍, ഇരകളുടെ പുനരധിവാസത്തിനും വീണ്ടും ഇരകളാകുന്നത് പ്രതിരോധിക്കാനുമുള്ള നിയമ, സാമ്പത്തിക സഹായവും നയം ഉറപ്പാക്കുന്നുണ്ട്.
ഐഎല്‍ഒ, രാജ്യാന്തര സംഘടനകള്‍ എന്നിവയെല്ലാം സഹകരിച്ചാണ് സൗദിയുടെ പ്രവര്‍ത്തനം. രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ളതാണ് സമഗ്ര നയമെന്ന് സൗദി ഭരണകൂടം അവകാശപ്പെട്ടു. സൗദിയുടെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി പുതിയ നയം മാറുമെന്ന് വര്‍ക്ക് എണ്‍വയണ്‍മെന്റിലെ കണ്‍ട്രോള്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡപ്യൂട്ടി മന്ത്രി സത്താം അല്‍ഹര്‍ബി പറഞ്ഞു.
Saudi Arabia to abolish forced labor; government makes major announcement


