മലപ്പുറം: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’ വെള്ളിയാഴ്ച നടക്കും. രാവിലെ ആനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തീരദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്വീകരണമേറ്റ് വാങ്ങിയതിനു ശേഷം പൊന്നാനിയിൽ സമാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
|
ഡീസൽ സബ്സിഡി അനുവദിക്കുക, മണ്ണെണ്ണ പെർമിറ്റ് വർദ്ധിപ്പിക്കുക, തീരദേശത്ത് എല്ലായിടത്തും സുരക്ഷിതമായ കടൽഭിത്തി നിർമ്മിക്കുക, വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനം അവസാനിപ്പിക്കുക, അനധികൃത മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ചേർന്നുള്ള വല വലിക്കുന്നത് ഫിഷറീസ് ബോട്ട് തടയുക, മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ലപ്സം ഗ്രാൻഡ് വിഹിതം കാലോചിതമായി പരിഷ്കരിക്കുക, അമിതമായ ലൈസൻസ് ഫീ വെട്ടിക്കുറക്കുക, ലൈസൻസ് അടക്കാൻ വൈകിയതിന് ലക്ഷങ്ങൾ പിഴ ചുമത്തുന്ന ഫിഷറീസ് വകുപ്പിന്റെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക, അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനുള്ള സ്പീഡ് ബോട്ട് ആംബുലൻസ് സംവിധാനം ഉടൻ അനുവദിക്കുക, പുനർഗേഹം പദ്ധതിയിൽ സ്വജനപക്ഷപാതം ഭരണക്കാർ അവസാനിപ്പിക്കുക, തീരത്ത് നിന്നും 50മീറ്റർ മാറി വീട് നിർമിക്കാൻ കൊണ്ട് വന്ന നിയമം പുനഃപരിശോധിക്കുക തുടങ്ങി മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന നിരവധി ജീവൽ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ‘അവകാശ സംരക്ഷണ ജാഥ’ സംഘടിപ്പിക്കുന്നത്.
ജാഥയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആനങ്ങാടിയിൽ വെച്ച് SDTU സംസ്ഥാന പ്രസിഡണ്ട് എ.വാസു നിർവഹിക്കും. ജില്ലാ പ്രസിഡണ്ട് ഫത്താഹ് പൊന്നാനി ജാഥാ ക്യാപ്റ്റനായും, ജില്ലാ സെക്രട്ടറി അക്ബർ പരപ്പനങ്ങാടി വൈസ് ക്യാപ്റ്റനായും നയിക്കുന്ന ജാഥ പൊന്നാനി ബസ്സ്റ്റാൻഡിൽ വൈകിട്ട് 7 മണിക്ക് സമാപിക്കും.
SDTU സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം സമാപനയോഗത്തെ അഭിസംബോധന ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, സെക്രട്ടറിമാരായ ബിലാൽ പൊന്നാനി ,അക്ബർ, ട്രഷറർ അൻസാരി, മുഷ്ഫിഖ് തുടങ്ങിയവർ സംബന്ധിച്ചു.





