കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കാളയ പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി. (Setback for Jayarajan and Rajesh in Shukur murder case; The discharge petition was dismissed) കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്ന പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം കോടതി തള്ളി.
|
അന്നത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുന്‍ കല്യാശേരി എംഎല്‍എയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഷുക്കൂറിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂര്‍ നീണ്ട ക്രൂരമായ വിചാരണയ്‌ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തില്‍ പയുന്നുണ്ട്.
പട്ടുവം അരിയില്‍ പ്രദേശത്തുണ്ടായ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷത്തോടനുബന്ധിച്ചാണ് രാജേഷിനും ജയരാജനും നേരെ ആക്രമണമുണ്ടാകുന്നത്.
2012 സപ്തംബര്‍ 20നാണ് കേസിന് ആസ്പദമായ സംഭവം. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.
കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്.
കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നായിരുന്നു ജയരാജന്റെയും രാജേഷിന്റെയും വാദം. ആ സമയത്ത് തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്‍ അവകാശപ്പെട്ടത്. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് ഹരജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടത്.


