17
May 2024
Wed
17 May 2024 Wed
singapore airlines air turbulence

സിംഗപ്പൂര്‍/ബാങ്കോക്ക്: ആകാശച്ചുഴിയില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് വിവരിക്കാനുള്ളത് ഭീതിപ്പെടുത്തുന്ന അനുഭവങ്ങള്‍. ലണ്ടനിലെ ഹീത്രു വിമാനതാവളത്തില്‍നിന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍ പ്പെട്ടത്.  (Singapore Airlines flight horror: 3 Indians among passengers hit by plane turbulence) ആകാശച്ചുഴിയില്‍ പെട്ട വിമാനം 37000 അടിയില്‍ നിന്ന് 31000 അടിയിലേക്ക് വിമാനം വീഴുകയായിരുന്നു. ഏതാണ്ട് ആറായിരം അടി താഴ്ച്ചയിലേക്ക് കുത്തനെയുള്ള പതിക്കല്‍. അപകടത്തില്‍ ഒരു അമേരിക്കന്‍ പൗരന്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതുവരെ തികച്ചും സാധാരണ നിലയിലാണ് വിമാനം സഞ്ചരിച്ചിരുന്നത്. വരാനിരിക്കുന്ന അപകടത്തെ പറ്റി ഒരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് യാത്രക്കാരില്‍ ഒരാളായ മലേഷ്യന്‍ വിദ്യാര്‍ത്ഥി ദസഫ്രാന്‍ അസ്മിര്‍ പറഞ്ഞു.

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലെത്താന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് വിമാനം മുകളിലേക്ക് ചരിഞ്ഞ് കുലുങ്ങാന്‍ തുടങ്ങിയത്. ഞാന്‍ ഉടനെ സീറ്റ് ബെല്‍റ്റ് ധരിച്ചു. മിക്ക യാത്രക്കാരും ബെല്‍റ്റ് ധരിച്ചിരുന്നില്ല. സാധാരണ കുലുക്കമെന്ന് കരുതി അധികമാരും കാര്യമാക്കിയതുമില്ല.
പെട്ടെന്നാണ് വിമാനം വലിയ താഴ്ച്ചയിലേക്ക് മറിയുന്ന പോലെ തോന്നിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെല്ലാം മുകളിലേക്ക് തെറിച്ച് തല ബാഗേജ് ക്യാബിനുകളില്‍ ഇടിച്ചു. ചിലരുടെ പല്ല് തെറിച്ചു. ലൈറ്റുകളും മാസ്‌കുകളും തകര്‍ന്നു. ആളുകള്‍ നിലത്തുവീണു, എന്റെ ഫോണ്‍ എന്റെ കൈയില്‍ നിന്ന് തെറിച്ചുപോയി. ആളുകളുടെ ഷൂസുകള്‍ ഊരിത്തെറിച്ചു.

ടോയ്‌ലറ്റിനകത്ത് ഉള്ളവര്‍ക്കും ജീവനക്കാര്‍ക്കുമാണ് കൂടുതല്‍ പരിക്കേറ്റത്. നിലത്തുവീണ ആളുകള്‍ക്ക് എഴുന്നേല്‍ക്കാനായില്ല. മിക്കവര്‍ക്കും നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റതെന്നും ദസഫ്രാന്‍ അസ്മിര്‍ പറഞ്ഞു.

ആകെ താറുമാറായി ഉള്‍വശം

വിമാനത്തിന്റെ ഉള്‍വശം ആകെ താറുമാറായ നിലയിലാണ്. പരിക്കേറ്റവരും തങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. വിമാനം പിന്നീട് ബാങ്കോക്കില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്തില്‍ മൂന്നു ഇന്ത്യക്കാരും
ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തില്‍ മൂന്നു ഇന്ത്യക്കാരും. വിമാനത്തില്‍ ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഹീത്രുവില്‍നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്‌ഐഎ) വിമാനം എസ്‌ക്യു 321, പുറപ്പെട്ട് ഏകദേശം 10 മണിക്കൂറിന് ശേഷമാണ് അപകടത്തില്‍പ്പെട്ടത്.

സോറി പറഞ്ഞ് സിഇഒ
യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോ ചൂന്‍ ഫോങ്. ദുരന്തത്തില്‍ മരിച്ചയാളുടെ കുടുംബത്തോട് അദ്ദേഹം അനുശോചനം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ സഹായവും പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. യാത്ര ചെയ്യാന്‍ സാധിക്കുന്ന 143 പേരെ ഇന്ന് രാവിലെയോടെ മറ്റൊരു വിമാനത്തില്‍ സിംഗപ്പൂരില്‍ എത്തിച്ചു. പരിക്കേറ്റ 79 പേര്‍ സിംഗപ്പൂരില്‍ തുടരുകയാണ്.

എന്താണ് ആകാശച്ചുഴി (What is turbulence and what causes it? )

What is flight turbulence
വിമാനത്തില്‍ പെട്ടെന്നുണ്ടാവുന്ന കുലുക്കം ആകാശ യാത്ര ചെയ്യുന്ന മിക്കവര്‍ക്കും അനുഭവമുണ്ടാവും. വിമാനത്തിന് അസാധാരണ ചലനമുണ്ടാക്കുകയും പറക്കുന്ന ഉയരത്തില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ആകാശച്ചുഴി(Turbulence).

മുകളിലേക്കും താഴേക്കും വാതക പ്രവാഹമുള്ള മേഘങ്ങളാണ് മിക്ക ആകാശച്ചുഴികള്‍ക്കും കാരണമാവുന്നത്. ഇതില്‍ ഭൂരിഭാഗവും വലിയ പ്രശ്‌നമുണ്ടാക്കുന്നവയല്ല. എന്നാല്‍, കുമുലോനിംബസ് തണ്ടര്‍സ്‌റ്റോം മേഘങ്ങള്‍ വിമാനത്തില്‍ കടുത്ത കുലുക്കം സൃഷ്ടിക്കുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ച് വിമാനം പെട്ടെന്ന് താഴ്ച്ചയിലേക്ക് എടുത്തെറിയപ്പെടാനും ഇത് കാരണമാവുന്നു.

ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്(“clear air’ turbul-ence) ആണ് ഏറ്റവും അപകടകാരി. മേഘങ്ങളൊന്നുമില്ലാതെയാണ ഈ ആകാശച്ചുഴി വരുന്നതെന്നിനാല്‍ മുന്‍കൂട്ടി കണ്ടെത്താനോ മുന്നൊരുക്കങ്ങള്‍ നടത്താനോ സാധിക്കില്ല. ഇത് കൊണ്ട് യാത്രക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാനും സാധിക്കില്ല. 40,000 അടി മുതല്‍ 60,000 അടി വരെ ഉയരത്തില്‍ കാണുന്ന അതിവേഗ വായു പാതയാണ് ഇത്തരം ആകാശച്ചുഴികള്‍ക്ക് കാരണമാവുന്നത്.