കൊച്ചി: എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്നാന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എസ്‌ഐആര്‍, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്ന് ഹരജിയില്‍ പറയുന്നു.
|
രണ്ട് നടപടിക്രമങ്ങള്‍ക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ല. ഡിസംബര്‍ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കേണ്ടത് ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമാണ്. എന്നാല്‍ എസ്‌ഐആര്‍ അടയന്തരമായി പൂര്‍ത്തിയാക്കേണ്ട സാഹചര്യമില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഡിസംബര്‍ 20നകം തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി 21നകം പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
രണ്ടും ഒരേസമയം നടക്കുന്നത് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഗുണനിലവാരത്തെയും തെരഞ്ഞെടുപ്പ് സുഗമമായി നടത്തിപ്പിനെയും ഒരുപോലെ ബാധിക്കും. വോട്ടര്‍ പട്ടിക തീവ്രപരിശോധന, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുന്നത് ഒരേ ഉദ്യോഗസ്ഥരാണ്. ഇവരുടെ എണ്ണം പരിമിതമാണ്.
വീട് തോറുമുള്ള പരിശോധനയും വോട്ടര്‍പട്ടിക പുതുക്കലും ഉള്‍പ്പെടുന്ന സമഗ്ര പ്രക്രിയയാണ് എസ്‌ഐആര്‍. ഇതിന് ഏകദേശം 25,668 ഉദ്യോഗസ്ഥരെ വിന്യസിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ക്ക് ഏകദേശം 1,76,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 68,000 സുരക്ഷാ ജീവനക്കാരും ആവശ്യമാണ്. ഇത് ഗുരുതരമായ ഉദ്യോഗസ്ഥ പ്രതിസന്ധി സൃഷ്ടിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കാന്‍ സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരു്ന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല. എസ്‌ഐആര്‍ മാറ്റിവെക്കുന്നതിലൂടെ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരു പോലെ സുഗമമാക്കാന്‍ സഹായിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.


