ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ അപകടത്തിൽ മരിച്ചു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് മാസ്റ്ററുടെ മകൻ റിയാസ് ആണ് വാഹനാപകടത്തിൽ മരിച്ചത്. റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങിപ്പോകവെ തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു.
|
കഴിഞ്ഞ ദിവസമാണ് റിയാസ് പിതാവിന്റെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്. വിവരമറിഞ്ഞ സഹോദരൻ സൽമാൻ അപകടസ്ഥലത്തേക്ക് തിരിച്ചതായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
ഹജ്ജിനിടെ കാണാതായ ശേഷം മുഹമ്മദ് മാസ്റ്ററെ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്ക ഗവർണറുടെ പ്രത്യേക അനുമതിയിൽ മക്കയിലെ ജന്നത്തുൽ മഹല്ലയിലാണ് മുഹമ്മദ് മാസ്റ്ററെ മറവുചെയ്തത്.
കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്.
ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഹജ്ജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മക്കളായ സൽമാനും റിയാസും കുടുംബസമേതം മക്കയിലെത്തുകയും മൃതദേഹം തിരിച്ചറിയുകയും ചെയ്ത ശേഷമാണ് ഖബറടക്കവും പൂർത്തിയാക്കുകയായിരുന്നു.


