23
Nov 2025
Sat
23 Nov 2025 Sat
sreenivasan murder case pfi worker arrest

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ ഒളിവിലായിരുന്ന പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ ഷാഹുല്‍ ഹമീദാണ് അറസ്റ്റിലായത്. കേസില്‍ 55-ാം പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഷാഹുല്‍ ഹമീദിനെ പിടികൂടിയത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

2022-ല്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം പ്രധാന പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഗൂഢാലോചനയില്‍ ഹമീദ് പങ്കാളിയാണെന്നാണ് കേസ്. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ALSO READ: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപ്പിടിത്തം

2022 ഏപ്രില്‍ 16-ന് പാലക്കാട് മേല്‍മുറി ജംഗ്ഷനിലാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. 2022 ഏപ്രില്‍ 15ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ പാലക്കാട് എലുപ്പുള്ളിയില്‍ കൊലപ്പെടുത്തിയതിനു തിരിച്ചടിയായാണ് ഏപ്രില്‍ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. സംസ്ഥാന നേതൃത്വത്തെയാകെ അറസ്റ്റ് ചെയ്ത ശേഷമായിരുന്നു നിരോധനം. കേസില്‍ അറസ്റ്റിലായ മിക്ക നേതാക്കള്‍ക്കും ഇതിനകം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസിൽ മൊത്തം 71 പ്രതികളാണ് ഉള്ളത്. നിലവിലെ അറസ്റ്റോടെ കേസിൽ ഇനി ഏഴ് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്.