തിരുവനന്തപുരം: ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി കബീര്‍ കുറ്റക്കാരന്‍. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.
|
ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരം ചാക്കയില്‍ റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെയാണ് ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടി തട്ടൊക്കൊണ്ടു പോയത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നാടൊന്നാകെ തെരഞ്ഞ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഹസന്‍കുട്ടി വേഷം മാറി നടക്കുന്നതിനിടെ പതിമൂന്ന് ദിവസത്തിന് ശേഷമാണ് പിടിയിലായത്.
2024 ഫെബ്രുവരി പത്തൊന്‍പതിനായിരുന്നു തലസ്ഥാനത്തെ മുള്‍മുനയിലാക്കിയ അതിക്രമം. ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിയെടുത്തു. ബ്രഹ്‌മോസിന് പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്നുള്ള മാതാപിതാക്കളുടെ പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അടുത്തദിവസം വൈകുന്നേരം ഏഴര മണിയോടെ ബ്രഹ്‌മോസ് മതിലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കുട്ടിയെ ഉടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.
മുഖം മറച്ച് ഒരാള്‍ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിര്‍ണായകമായി. നൂറിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നും ഹസന്‍കുട്ടി പിടിയിലായി.
തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ ഹസന്‍കുട്ടി പളനിയിലെത്തി തലമൊട്ടയടിച്ച് ആള്‍മാറാട്ടത്തിനും ശ്രമിച്ചു. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.
കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തി. പേട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ശ്രീജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.എസ്.ബിന്ദു എന്നിവര്‍ ഹാജരായി.


