29
Aug 2023
Sun
29 Aug 2023 Sun

പത്തനംതിട്ട: കൂടലില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് മൂന്ന് പുലികളെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പശുക്കുട്ടിയെ കൊന്ന് തിന്നത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നും പശുക്കുട്ടിയെ പിടിച്ചത് പുലിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ഇഞ്ചപ്പാറ വെള്ളമൊഴുക്കും പാറയില്‍ ബാബുവിന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്ന് തിന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാണാതെ പോയ പശുക്കുട്ടിക്കായി നടത്തിയ തെരച്ചിലില്‍ പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നും അധികം ദൂരത്തല്ലാതെ റബര്‍ തോട്ടത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാത്രിയില്‍ പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പുലി വന്ന് മൃഗാവശിഷ്ടം തിന്നതായി വീട്ടുകാര്‍ പറയുന്നു. ഒന്നിലധികം പുലികളുണ്ടെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമറ സ്ഥാപിച്ചു.

സമീപത്തെ വീടിന്റെ ടെറസില്‍ പുലിക്കായി കാത്ത് നിന്ന നാട്ടുകാരും പുലിയെ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ മൃഗാവശിഷ്ടം കിടന്ന സ്ഥലത്താണ് പുലി വീണ്ടും വന്നത്. ഒന്നിലധികം പുലിയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് വനം വകുപ്പിന്റെ രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തിയതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.