ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 132ാം ജന്മവാർഷികദിനം ഇന്ന്. സാമൂഹിക പരിഷ്‌കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ, സാമ്പത്തിക വിദഗ്ധൻ, നവോത്ഥാന നായകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അർപ്പിക്കും.
|
ജാതീയമായ ഉച്ചനീചത്വങ്ങളുടെയും, വേർ തിരിവുകളുടെയും അന്തരീക്ഷത്തിൽ നിന്ന് നിശ്ചയദാർഢ്യം കൈമുതലാക്കി തന്റെ ലക്ഷ്യം കൈവരിച്ച മഹത്തായ വ്യക്തത്വമാണ് അംബേദ്കറുടേത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി തന്ന മറ്റൊരു വ്യക്തി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
1891 ഏപ്രിൽ 14നായിരുന്നു അംബേദ്കർ ജനിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അമ്പദാവെ പട്ടണത്തിൽ നിന്നുള്ള മറാത്തി പശ്ചാത്തലമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുകയും, സാമൂഹിക-സാമ്പത്തിക വിവേചനത്തിന് വിധേയരാകുകയും ചെയ്ത് കൊണ്ടിരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിയിലാണ് അംബേദ്കർ പിറന്നത്.
പഠന കാലത്ത് പോലും നിരവധി ജാതീയമായ വേർതിരിവുകൾ നേരിടേണ്ടി വന്ന തീക്ഷ്ണമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിൽക്കാലത്ത് അദ്ദേഹം ലോകമറിയുന്ന ഒരു സാമൂഹിക പരിഷ്‌കർത്താവും, നിയമജ്ഞനുമായി തീർന്നതെന്നത് ചരിത്രം. ഒരു സാധാ മറാത്തി കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ ഭരണഘടനയുടെ അമരത്തേക്ക് വരെ എത്തിയ അംബേദ്കറുടെ ജീവിതം തന്നെ വലിയ പ്രചോദനമാണ്.





