തിരുവനന്തപുരം: ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ 2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല.
|
2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ ഇന്നലെ അറിയിച്ചിരുന്നു. നോട്ടുമാറാൻ ശാഖയിൽ വരുമ്പോൾ ഉപഭോക്താവ് തിരിച്ചറിയൽ രേഖ നൽകേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നൽകാതെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ അറിയിച്ചു.
ചൊവ്വാഴ്ച മുതലാണ് നോട്ടുമാറുന്നതിനുള്ള ക്രമീകരണം ബാങ്കുകളിൽ ഒരുക്കുന്നത്. ഇതിന് പിന്നാലെയാണ് നോട്ടുമാറാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന അറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.നോട്ടുമാറാൻ പ്രത്യേക സ്ലിപ്പിന്റെ ആവശ്യവുമില്ല. തിരിച്ചറിയൽ രേഖ ഇല്ലാതെ തന്നെ ഉപഭോക്താവിന് നോട്ട് മാറിയെടുക്കാവുന്നതാണെന്നും എസ്ബിഐയുടെ അറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രിയയാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. നിലവിൽ നോട്ടിന് നിയമപ്രാബല്യം ഉണ്ടാവുമെന്ന് പറഞ്ഞ റിസർവ് ബാങ്ക് സെപ്റ്റംബർ 30നകം ബാങ്ക് ശാഖകളിൽ നിന്നും റിസർവ് ബാങ്ക് റീജിണൽ ഓഫീസുകളിൽ നിന്നും നോട്ട് മാറ്റിയെടുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.


