25
Jan 2025
Wed
25 Jan 2025 Wed

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാനയാക്രമണം. ആടിനെ മേയ്ക്കാന്‍ പോയ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടു. നിലമ്പൂരിന് സമീപം എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണെന്നപരാതി നിലനില്‍ക്കെയാണ് സംഭവം. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

വിവരം അറിഞ്ഞ് കോളനി വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.

ഒരാഴ്ചയ്ക്കിടെ നിലമ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാനയാക്രമണമാണിത്. കഴിഞ്ഞയാഴ്ച കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തിയ പി.വി അന്‍വറിനെ പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു.

Tribal housewife dies in wild elephant attack