02
Feb 2024
Mon
02 Feb 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അഗര്‍ത്തല: ആണ്‍ സിംഹത്തിന് അക്ബര്‍ എന്നും പെണ്‍ സിംഹത്തിന് സീത എന്നും പേരിട്ടത് തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിവാദമാക്കിയതിന് പിന്നാലെ ഐ.എഫ്.എസ് ഓഫീസറെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 1994 ബാച്ച് ഐഎഫ്എസ് ഓഫീസറായ അഗര്‍വാള്‍ പിന്നീട് ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലയേല്‍ക്കുകയായിരുന്നു.

സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാട്ടി വിഎച്ച്പി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. സിംഹങ്ങളെ സിലിഗുരിയിലേക്ക് അയയ്ക്കുമ്പോള്‍ ഇദ്ദേഹമാണ് രജിസ്റ്ററില്‍ സിംഹങ്ങളുടെ പേര് സീത, അക്ബര്‍ എന്ന് രേഖപ്പെടുത്തിയത്.

അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ജി നല്‍കിയിരുന്നത്. ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്ന് എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാര്‍ക്കില്‍ ഒന്നിച്ച് പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വിവാദം ഉയര്‍ന്നതോടെ കൊല്‍ക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം ത്രിപുര സര്‍ക്കാരാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും പേര് മാറ്റാനുള്ള ഉത്തരവാദിത്തം ത്രിപുര സര്‍ക്കാരിനാണെന്നുമായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമര്‍ശിച്ച ഹൈക്കോടതി വിഎച്ച്പി ഹര്‍ജി തള്ളിയിരുന്നു.

Tripura official suspended over lioness Sita row