14
May 2024
Fri
14 May 2024 Fri
uae oman train service

അബൂദബി: മിക്ക കാര്യങ്ങള്‍ക്കും യുഎഇയെ ആശ്രയിക്കുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്തോഷ വാര്‍ത്ത. ഒമാനിലെ സൊഹാറില്‍ നിന്ന് ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് അബൂദബിയിലെത്താന്‍ സാധിക്കുന്ന ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാവുന്നു. ( UAE – Oman Rail Project has Entered Implementation Phase )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഹഫീത് റെയില്‍’ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ യുഎഇ സന്ദര്‍ശനത്തിനിടെയായിരുന്നു കരാറായത്.

പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയും. സൊഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം ഒരു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടും സൊഹാറിനും അല്‍ ഐനിനുമിടയിലുള്ള ദൂരം ഒരു മണിക്കൂര്‍ 47 മിനിറ്റിനുള്ളിലും മറികടക്കാന്‍ കഴിയും. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാം. ചരക്ക് വണ്ടിയില്‍ 15,000 ടണ്ണിലധികം ചരക്ക് (ഏകദേശം 270 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകള്‍) കൊണ്ടുപോകാന്‍ കഴിയും.

ആകെ 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം ആവശ്യമായ സംയുക്ത റെയില്‍വേ ശൃംഖല യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളിലേയ്ക്കുള്ള ഗേറ്റ്വേകളായി വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. വാണിജ്യ തുറമുഖങ്ങളെ ഇരു രാജ്യങ്ങളിലെയും റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പദ്ധതി അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കും. വിനോദ സഞ്ചാരത്തിന്റെ വലിയ തോതിലുള്ള വികസനത്തിനും റെയില്‍വേ പദ്ധതി വഴിയൊരുക്കും.