24
Jun 2024
Sat
24 Jun 2024 Sat
hamas

വാഷിങ്ടണ്‍: എട്ട് മാസത്തോളം യുദ്ധം ചെയ്ത് 36,000ലേറെ പേരെ കൊലപ്പെടുത്തിയിട്ടും നിര്‍ദിഷ്ട ലക്ഷ്യങ്ങളില്‍ ഒന്നു പോലും കൈവരിക്കാനാവാതെ ഒടുവില്‍ ഇസ്രായേല്‍ കീഴടങ്ങുന്നു. (US President Joe Biden has announced an Israeli-proposed three-phase plan to “permanently” end the war on Gaza) നേരത്തേ ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിയ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാനായി സ്വയം മുന്നോട്ട് വന്നു. ഗസയില്‍ വെടിനിര്‍ത്താനും ബന്ദിമോചനത്തിനും ഇസ്രായേല്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

whatsapp ഒടുവില്‍ ഇസ്രായേല്‍ കീഴടങ്ങുന്നു; വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസിന് കൈമാറി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുഘട്ടങ്ങളായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരൂപം ഖത്തര്‍ വഴി ഹമാസിന് ഇസ്രായേല്‍ കൈമാറിയതായി ബൈഡന്‍ പറഞ്ഞു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ഈ അസരം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഹമാസിനോടും ഇസ്രായേലിനോടും പറഞ്ഞു.

ശാശ്വതമായ വെടിനിര്‍ത്തല്‍ അടിസ്ഥാനമാക്കിയുള്ള ഏതൊരു നിര്‍ദേശത്തോടും അനുകൂലമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ മുഖേന സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, യുദ്ധം ചെയ്യാനും ഭരിക്കാനുമുള്ള ഹമാസിന്റെ ശേഷി ഇല്ലാതാക്കും വരെ സംഘര്‍ഷം അവസാനിക്കില്ലെന്നുമായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യന്യാഹൂവിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍
ആറാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യഘട്ടത്തില്‍ ഗസയില്‍ സമ്പൂര്‍ണമായ വെടിനിര്‍ത്തല്‍ നടപ്പാക്കും. ഗസ്സയിലെ ജനവാസ മേഖലകളില്‍ നിന്ന് സൈന്യം പിന്മാറും. അതോടൊപ്പം ഇസ്രായേല്‍ തടവറയിലുള്ള നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉള്‍പ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണം. മരിച്ച ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.
A Palestinian woman reacts as she walks through a devastated street in Jabalia refugee camp

ആദ്യ ഘട്ടത്തില്‍ തന്നെ ഗസയിലുടനീളമുള്ള ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാം. ദിവസവും സഹായവസ്തുക്കളുമായി 600 ട്രക്കുകള്‍ ഗസയിലേക്ക് കടത്തിവിടും. ഇസ്രായേല്‍ ബോംബിങില്‍ പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്ന ഗസയില്‍ അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താല്‍ക്കാലിക ഭവന യൂണിറ്റുകള്‍ സ്ഥാപിക്കും.

ഈ ആറാഴ്ചക്കിടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ച തുടരും. വിജയിച്ചാല്‍, പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കും.

രണ്ടാം ഘട്ടം

പുരുഷ സൈനികര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളുടേയും മോചനം നടപ്പിലാക്കുക ഈ ഘട്ടത്തിലാണ്.
ഇതോട് കൂടി ഗസയില്‍ നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായും പിന്മാറുകയും എന്നെന്നേക്കുമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ചെയ്യും

മൂന്നാം ഘട്ടം

മൂന്നാം ഘട്ടത്തില്‍ ഗസയിലെ മുഴുവന്‍ ഇസ്രായേല്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ നല്‍കും. യു.എസിന്റെയും അന്തര്‍ദേശീയ ഏജന്‍സികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനര്‍നിര്‍മിക്കുന്നതിനുള്ള ‘ഗസ്സ പുനര്‍നിര്‍മാണ പദ്ധതി’ ആരംഭിക്കും.


Also Watch This