|
ന്യൂഡല്‍ഹി: ബിജെപി ചരിത്ര വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയടക്കം അരഡസനോളം പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവക്ക് സമാനമായി അപ്രതീക്ഷിത മുഖ്യമന്ത്രി ഡല്‍ഹിയിലും ഉണ്ടാകുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച തുടങ്ങി. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച പ്രവേശ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. മുഖ്യമായും ഈ മൂന്ന് പേരുകൾക്ക് ആണ് മുൻതൂക്കം.
മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നഡ്ഡ തുടങ്ങിയവര്‍ ഇന്നലെ പ്രാഥമിക ചര്‍ച്ച നടത്തി.
കേജ്രിവാളിനെ തോല്‍പ്പിച്ച ജയിന്റ് കില്ലറായ പ്രവേശ് വര്‍മയുടെ പേര് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബിജെപി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപിയുമായ ഇദ്ദേഹം, ഹൃദയ ഭൂമിയില്‍ പ്രബലമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്.





