ബംഗളൂരു: കർണാടകയിൽ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ വേണ്ടിവന്നാൽ നിരോധിക്കുമെന്ന് കോൺഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമമുണ്ടായാൽ ബജ്‌റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്നും ബിജെപിക്ക് എതിർപ്പുണ്ടെങ്കിൽ അവർ പാക്കിസ്ഥാനിലേക്കു പോകണമെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖർഗെ വ്യക്തമാക്കി.
|
കർണാടകയെ സ്വർഗമാക്കുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. സമാധാനം തടസ്സപ്പെട്ടാൽ, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാൽ ബജ്‌റംഗ്ദൾ അടക്കമുള്ള ഏതു സംഘടനയെയും ഉരുക്കുമുഷ്ടിയോടെ നേരിടും. നിയമം കയ്യിലെടുത്താൽ നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യം ഉൾക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ആർഎസ്എസിന് എതിർപ്പുണ്ടെങ്കിൽ അവർ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നും മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കി.
ഹിജാബ്, ഹലാൽ, ഗോവധം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”എന്തുകൊണ്ടാണ് ജനങ്ങൾ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതെന്ന് ബിജെപി ചിന്തിക്കണം. കാവിവത്കരണം തെറ്റാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു” ഖർഗെ കൂട്ടിച്ചേർത്തു.





