01
Sep 2023
Fri
01 Sep 2023 Fri

വനിതാ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം, രാജ്യസഭയും കടന്നു; ഇനി വേണ്ടത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും ഭരണ പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. രാജ്യസഭയില്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, സഭയിലെത്തിയ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കേണ്ടതുണ്ട്.

ലോക്‌സഭയില്‍ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിര്‍ത്തെങ്കില്‍ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു. ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സെന്‍സസും മണ്ഡല പുനര്‍ നിര്‍ണയവും കഴിഞ്ഞാല്‍ മാത്രമേ സംവരണം സാധ്യമാകൂ. വേഗത്തില്‍ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങ്ങിനു തൊട്ടുമുന്‍പായി ഇടത് എം.പിമാര്‍ പിന്‍വലിച്ചു. ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോള്‍ പരാജയപ്പെട്ടു. ലോക്‌സഭയില്‍ ഭേദഗതി വോട്ടിനിടാതെ കോണ്‍ഗ്രസ് പിന്‍വലിഞ്ഞെങ്കിലും രാജ്യസഭയില്‍ അവസാന നിമിഷം വരെ ആവശ്യം ഉയര്‍ത്തി.

ലോസ്ഭയില്‍ സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ലോക്‌സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.