ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയാണ് എയിംസില്‍ നിന്ന് ഭൗതീക ശരീരം വീട്ടിലെത്തിക്കുക.
|
ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. നാളെ ഡല്‍ഹി എകെജി ഭവനിലാണു പൊതുദര്‍ശനം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് സമയം. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 72 വയസ്സായിരുന്നു.
ALSO READ: ലാൽ സലാം സഖാവെ
2015 ഏപ്രിലില്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയില്‍ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.

ആദ്യമായി സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 34 വയസ്സായിരുന്നു സീതാറാം യെച്ചൂരിക്ക്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ നേരിട്ടുകണ്ട് തന്നെ കേന്ദ്ര കമ്മിറ്റിയിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പാകം തനിക്കായിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.
സി.പി.എം ഒരു കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നും കമ്മിറ്റി തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കണമെന്നുമായിരുന്നു ഇ.എം.എസിന്റെ മറുപടി. ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കുകയായിരുന്നു യെച്ചൂരി.
പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നിട്ടും ജെ.എന്‍.യുവിലെ ആ പഴയ എസ്.എഫ്.ഐക്കാരന്റെ തീ അദ്ദേഹത്തിന്റെയുള്ളില്‍ അണയാതെയിരുന്നു. അടിയന്തരാവസ്ഥയിലെ ആ തീച്ചൂടാണ് യെച്ചൂരിയിലെ കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്തത്.
ജെ.എന്‍.യുവിലെ വദ്യാര്‍ഥി യൂണിയന് മുതല്‍ പ്രതിസന്ധികളുടെ നാളുകളിലെ സി.പി.എം ജനറല്‍ സെക്രട്ടറി വരെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളില്ലൊം സീതാറാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മാര്‍ക്സിസ്റ്റ് സൈദ്ധാന്തകന്‍, സംഘാടകന്‍, മികച്ച പാര്ലമെന്റേറിയന്, ജനകീയന്‍- ഇതെല്ലാമായിരുന്നു യെച്ചൂരി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





