28
Oct 2023
Thu
28 Oct 2023 Thu

കൊല്ലം: പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവ് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണു വാരിയിട്ടു. സംഭവത്തിൽ എഴുകോൺ പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊരീക്കൽ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ എട്ടരയോടെയാണ് അക്ഷര ഹോട്ടലിൽ നാടകീയ രംഗങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ അനന്തു പൊറോട്ടയും ബീഫും ആവശ്യപ്പെട്ടു. തന്‍റെ കൈയിൽ പണമില്ലെന്നും ഭക്ഷണം കടമായി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഇതോടെ അൽപ്പസമയം കാത്തിരിക്കാൻ കടയുടമ ആവശ്യപ്പെട്ടു. രാവിലെ കട തുറന്നശേഷം ആദ്യ കച്ചവടം നടന്നില്ലെന്നും ആദ്യം തന്നെ കടം നൽകാൻ സാധിക്കില്ലെന്നും അറിയിച്ചു. ഇതോടെ അനന്തുവും കടയുടമയുമായി തർക്കമുണ്ടായി.

അതിനിടെ നേരത്തെ ഭക്ഷണം കഴിച്ചിട്ട് നൽകാനുള്ള പണം കൂടി ആവശ്യപ്പെട്ടതോടെ അനന്തു പ്രകോപിതനാവുകയായിരുന്നു. പുറത്തിറങ്ങിയ അനന്തു മണ്ണ് വാരിക്കൊണ്ടുവന്ന് പൊറോട്ടയും ബീഫ് കറിയും സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു.

സംഭവത്തിൽ കടയുടമയായ രാധ എഴുകോൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അനന്തവിനെ പരുത്തുംപാറയിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.