ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
|
അതിനിടെ, കൊല്ലം ചിതറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. സൊസൈറ്റി മുക്ക് സ്വദേശി 21കാരന്‍ ആദർശാണ് കൊല്ലപ്പെട്ടത്. കേസിൽ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്നു പേരും ചേർന്ന് വധിച്ചത്.
അയൽവീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആദർശിനെ മാതാപിതാക്കളും സഹോദരനും ചേർന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു. വീട്ടിലെത്തിയ ആദർശ് അച്ഛനും അമ്മയ്ക്കും സഹോദരനുമെതിരെ വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്നു പേരും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു





