15
May 2025
Sat
15 May 2025 Sat
21 detained by Hezbollah after they spying for Israel

സംഘടനയ്ക്കുള്ളില്‍ ഇസ്രായേലീ ചാരന്മാര്‍ വര്‍ധിക്കുന്നത് ഹിസ്ബുല്ലയ്ക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡറുടെ മകനായ മുഹമ്മദ് സാലിഹ് അടക്കം 21 ഇസ്രായേലീ ചാരന്മാരെ ഇതിനകം പിടികൂടി. ഇവരെല്ലാം തന്നെ ഹിസ്ബുല്ല കമാന്‍ഡറുമായി അടുത്ത ബന്ധമുള്ളവരാണെന്നതാണ് ഹിസ്ബുല്ലയെ ഞെട്ടിച്ചത്. അടുത്തിടെ ഹിസ്ബുല്ലയുടെ നിരവധി നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നതില്‍ മുഹമ്മദ് സാലിഹ് അടക്കമുള്ളവര്‍ കൈമാറിയ വിവരമാണെന്ന് ഹിസ്ബുല്ല അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ ഇസ്രായേല്‍ ചാരന്മാര്‍ സംഘടനയ്ക്കുള്ളിലുണ്ടെന്നും ഇവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ചാരപ്പണി നടത്തിയതിന് പിടിയിലായവരെ വധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. ഇസ്രായേലീ സേനയുമായുള്ള പോരാട്ടത്തിനെ സഹോദരന്‍ കൊല്ലപ്പെട്ട മുഹമ്മദ് സാലിഹിന് ഹിസ്ബുല്ലയുടെ സൈനിക നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം നല്‍കിയിരുന്നു. ഇതു മുതലെടുത്താണ് ഇയാള്‍ ഇസ്രായേലിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. മുഹമ്മദ് സാലിഹ് അടക്കം 13 ലബനീസ് പൗരന്മാരും ആറ് സിറിയന്‍ പൗരന്മാരും രണ്ട് പലസ്തീനുകളുമാണ് ചാരപ്പണിയെടുത്തതിന് ഹിസ്ബുല്ലയുടെ പിടിയിലായിരിക്കുന്നത്.

മുഹമ്മദ് സാലിഹിനെ കസ്റ്റഡിയിലെടുത്ത് ഒരാഴ്ചയിലേറെ ചോദ്യം ചെയ്തപ്പോഴാണ് എത്രമാത്രം രഹസ്യരേഖകള്‍ ഇയാള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരം ഹിസ്ബുല്ലയ്ക്ക് വ്യക്തമാവുന്നത്. ഇസ്രായേല്‍-ഗസ യുദ്ധം ആരംഭിച്ച ശേഷം പിടിയിലാവുന്ന ഏറ്റവും പ്രമുഖനായ ഇസ്രായേലീ ചാരനാണ് മുഹമ്മദ് സാലിഹെന്നാണ് വിവരം.

ഇയാള്‍ നല്‍കിയ വിവരം വച്ചാണ് ഇസ്രായേല്‍ ഹിസ്ബുല്ലയുടെ പലസ്തീനിയന്‍ കാര്യ കോ ഓഡിനേറ്റര്‍ ഹസന്‍ ബദിയര്‍, അദ്ദേഹത്തിന്റെ മകന്‍ അലി എന്നിവരെ മാര്‍ച്ച് 29ന് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്ത മേഖലയായ ഹായ് അല്‍ ജമൂസില്‍ വച്ച് ഡ്രോണാക്രമണത്തില്‍ കൊലപ്പെടുത്തിയതെന്നും ഹിസ്ബുല്ല കണ്ടെത്തി. ഇസ്രായേല്‍ വധിക്കുന്ന കമാന്‍ഡര്‍മാരുടെ പിന്‍ഗാമികളുടെ പേരുവിവരങ്ങളും ഫോട്ടോകളുമൊക്കെ സാലിഹ് ആയിരുന്നു ഇസ്രായേലിന് കൈമാറിയിരുന്നത്. ഇവരെയും ഇസ്രായേല്‍ കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ലബ്‌നാനില്‍ ആയിരത്തോളം പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ചതെങ്ങിനെ? സുരക്ഷാ വീഴ്ച്ചയില്‍ ഞെട്ടി ഹിസ്ബുല്ല