27
Apr 2026
Mon
27 Apr 2026 Mon
Srilanka drug buddist monks

ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഗോമ്പോയിലെ മജിസ്‌ട്രേറ്റ് കോടതി സന്യാസിമാരെ മെയ് രണ്ട് വരെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് നാല് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് നാര്‍ക്കോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് ‘കുഷ്’ ഇനത്തില്‍പെട്ട കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തത്.

സ്യൂട്ട്കേസുകളില്‍ അറകള്‍ നിര്‍മ്മിച്ചാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് 31,88,01,000 രൂപ വിലവരുമെന്നാണ് വിവരം. ശ്രീലങ്കയിലെ വിവിധ ക്ഷേത്രങ്ങളിലെ യുവ സന്യാസിമാരാണ് പിടിയിലായവര്‍. ഇവര്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും പൊലീസ് പറഞ്ഞു.

ഭൂരിഭാഗവും 19-നും 28-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കൊപ്പം യാത്ര ആസൂത്രണം ചെയ്ത 23-കാരനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ പനഗോഡയില്‍ നിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

തായ്ലന്‍ഡിലെ ചിലര്‍ ദാനമായി നല്‍കിയ പാര്‍സലുകളാണ് ഇവയെന്നും വിമാനത്താവളത്തിന് പുറത്ത് ഒരു വാന്‍ ഇവ കൈപ്പറ്റാന്‍ വരുമെന്നുമായിരുന്നു സന്യാസിമാരുടെ മൊഴി. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് സന്യാസിവേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രത്തില്‍ തായ്ലന്‍ഡില്‍ ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ശ്രീലങ്കയിലെ മുതിര്‍ന്ന ബുദ്ധമത നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പിടിയിലായവര്‍ സന്യാസി സമൂഹത്തിന് അപമാനമാണെന്നും അവരെ ഉടന്‍ തന്നെ സന്യാസി പദവിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.