|
തൊടുപുഴ: ഇടുക്കിയിൽ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. അടിമാലി വാളറ അഞ്ചാംമൈൽ കുടിയിലാണ് കൊലപാതകം നടന്നത്. അഞ്ചാംമൈൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. 39 വയസ്സുണ്ട്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
ബാലകൃഷ്ണന്‍റെ രണ്ടാം ഭാര്യയാണ് ജലജ. ബാലകൃഷ്ണന്‍റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ പണം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തത് ബാലകൃഷ്ണൻ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലിസ് പറഞ്ഞു.
ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറെസ്നസിക് സംഘവും ഫിംഗർപ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.





