കണ്ണൂര്‍: സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി നിപ ഭീതി. നിപ രോഗ ലക്ഷണങ്ങളഓടെ കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിക്കും. (Two people in Kannur have symptoms of Nipa; Sputum test result today) നിപയുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരും.
|
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ നിരീക്ഷണ വാര്‍ഡിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെയാണ് ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
ആശങ്കപ്പെടേണ്ടതില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ എംഎല്‍എ പറഞ്ഞു. രോഗികള്‍ ഗുരുതരാവസ്ഥയിലല്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവര്‍ക്കും ഏറെക്കുറെ ഒരേ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. രോഗ ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് എത്തുന്നവരില്‍ എല്ലാ ടെസ്റ്റുകളും നടത്തുകയെന്നത് 2018 മുതല്‍ സ്വീകരിച്ചുവരുന്ന രീതിയാണ്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലെന്നും കെ കെ ശൈലജ പറഞ്ഞു. പരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കും.
ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. രോഗാണുക്കള്‍ പ്രധാനമായും ശ്വാസകോശ സ്തരങ്ങള്‍ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. അതുകൊണ്ടാണ് രോഗികളെ കര്‍ശന നിരീക്ഷണത്തില്‍ ചികില്‍സിപ്പിക്കുന്നത്.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസ് ആണ് നിപ. ഇവയില്‍തന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതില്‍ ആദ്യത്തെ തരത്തില്‍പ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകള്‍ പഴംതീനികളായ പെടെറോപ്പസ് തരത്തില്‍പ്പെട്ട വവ്വാലുകളില്‍, അവയില്‍ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളില്‍നിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.





