15
Dec 2025
Wed
15 Dec 2025 Wed
AUSTRALIA BEACH SHOOTER

ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ ‘ഹനുക്ക’ ആഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരില്‍ ഒരാള്‍ ഹൈദരാബാദ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ് ഓസ്ട്രേലിയയിലേക്ക്  കുടിയേറിയ ഇയാള്‍ ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വയക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിനിടെ 50-കാരനായ സാജിദ് അക്രം എന്ന ഇയാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിനെ (24) പരിക്കുകളോടെ പിടികൂടി. ഇയാള്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് (IS) ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നടത്തിയ ഭീകരാക്രമണമാണിതെന്ന് ഓസ്ട്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആരാണ് സാജിദ് അക്രം?

കൊല്ലപ്പെട്ട സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന ഡിജിപി സ്ഥിരീകരിച്ചു. 1998 നവംബറില്‍ സ്റ്റുഡന്റ് വിസയിലാണ് ഇയാള്‍ ആദ്യമായി ഓസ്ട്രേലിയയിലേക്ക് പോയത്. ഹൈദരാബാദില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷമാണ് ജോലി തേടി വിദേശത്തേക്ക് പോയത്.

ഏകദേശം 27 വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ താമസിച്ച ഇയാള്‍ക്ക് ഹൈദരാബാദിലെ കുടുംബവുമായി വളരെ കുറഞ്ഞ സമ്പര്‍ക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാളുടെ തീവ്രവാദ നിലപാടുകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് തെലങ്കാന പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകം എടുത്തുപറഞ്ഞു.

2022-ലാണ് സാജിദ് അവസാനമായി ഹൈദരാബാദ് സന്ദര്‍ശിച്ചത്. ഓസ്ട്രേലിയയില്‍ ജനിച്ച മകനും മകളും ഓസ്ട്രേലിയന്‍ പൗരന്മാരാണെങ്കിലും സാജിദ് ഇന്ത്യന്‍ പാസ്പോര്‍ട്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത്.

കുടുംബ വഴക്കുകളെത്തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധുക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. 2017-ല്‍ പിതാവ് മരിച്ചപ്പോള്‍ പോലും സാജിദ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ഓസ്ട്രേലിയയില്‍ വെച്ച് യൂറോപ്യന്‍ വംശജയായ വെനീറ ഗ്രോസോയെ വിവാഹം കഴിച്ച സാജിദിന് നവീദ് എന്ന മകനും ഒരു മകളുമുണ്ട്.

ബോണ്ടി ആക്രമണം

ഞായറാഴ്ച ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നേരെയാണ് വെടിവെപ്പ് നടന്നത്. 15 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

ഇതൊരു ‘ഭീകരാക്രമണം’ ആണെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ക്രിസ്സി ബാരറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇരകളുടെ പ്രായമോ അവസ്ഥയോ പരിഗണിക്കാതെ, മരണസംഖ്യ ഉയര്‍ത്തുക എന്നത് മാത്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമികളായ അച്ഛനും മകനും ഉപയോഗിച്ച വാഹനം (മകന്റെ പേരിലുള്ളത്) പോലീസ് പിടിച്ചെടുത്തു. ഇതിനുള്ളില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും (IEDs) ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും പോലീസ് കണ്ടെടുത്തു.

ഫിലിപ്പീന്‍സ് സന്ദര്‍ശനം

ആക്രമണത്തിന് ഒരു മാസം മുമ്പ് പ്രതികള്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നവംബര്‍ 1-ന് ഫിലിപ്പീന്‍സില്‍ എത്തിയ ഇവര്‍ നവംബര്‍ 28-നാണ് മടങ്ങിയത്. സാജിദ് ഇന്ത്യന്‍ പാസ്പോര്‍ട്ടിലും നവീദ് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിലുമാണ് യാത്ര ചെയ്തത്.

ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനകളുടെ സാന്നിധ്യം ഉണ്ടായിരുന്ന മിന്‍ഡാനാവോ ദ്വീപിലെ ദാവോ (Davao) നഗരമായിരുന്നു ഇവരുടെ ലക്ഷ്യസ്ഥാനം. ഇവിടെ വെച്ച് ഇവര്‍ക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ് സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ശക്തമായ സൈനിക നടപടികളിലൂടെ മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തിയിട്ടുണ്ടെന്നാണ് ഫിലിപ്പീന്‍സ് അധികൃതര്‍ പറയുന്നത്. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.