വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശി മോഷ്ടാവ് എന്നാരോപിച്ചു ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നു. സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർ പിടിയിൽ. രാംനാരായണൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.കിഴക്കേ അട്ടപ്പള്ളം അനന്തൻ(55), അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവർ ആണ് പിടിയിലായത്.
|
വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു.
അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവാസികൾ രാംനാരായണനെ തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. അവശനിലയിൽ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ALSO READ: ബംഗ്ലാദേശിൽ പ്രവാചക നിന്ദയാരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്നു





