10
Mar 2026
Tue
10 Mar 2026 Tue
irgc

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഗതിയും അവസാനവും നിശ്ചയിക്കുന്നത് വാഷിംഗ്ടണല്ല, മറിച്ച് ഇറാനായിരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC). യുദ്ധത്തിന്റെ സമയക്രമത്തെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് ഐ.ആര്‍.ജി.സി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നയിനി രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഈ യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്,’ എന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ നയിനി വ്യക്തമാക്കി. ആഭ്യന്തര-പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ മറികടക്കാനുള്ള ട്രംപിന്റെ വെറും തന്ത്രം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

എണ്ണക്കയറ്റുമതി തടയും

മേഖലയില്‍ നിന്നുള്ള ഒരു ലിറ്റര്‍ എണ്ണ പോലും അധിനിവേശ രാജ്യങ്ങള്‍ക്കോ അവരുടെ പങ്കാളികള്‍ക്കോ വിട്ടുനല്‍കില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. എണ്ണ, ഗ്യാസ് വില നിയന്ത്രിക്കാനുള്ള ശത്രുക്കളുടെ നീക്കം താല്‍ക്കാലികവും പരാജയവുമായിരിക്കുമെന്നും നയിനി പറഞ്ഞു.

മിസൈല്‍ കരുത്ത് ചോര്‍ന്നിട്ടില്ല

ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തു എന്ന ട്രംപിന്റെ വാദം ഇറാന്‍ തള്ളി. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളേക്കാള്‍ കൂടുതല്‍ എണ്ണത്തില്‍ ഇപ്പോള്‍ മിസൈലുകള്‍ പ്രയോഗിക്കുന്നുണ്ടെന്നും, ഒരു ടണ്ണിലധികം ഭാരമുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നും ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ ഇറാനെ തളര്‍ത്തിയിട്ടില്ലെന്നും, സൈനികമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നുമാണ് ഐ.ആര്‍.ജി.സിയുടെ നിലപാട്. പശ്ചിമേഷ്യയിലെ എണ്ണ വിപണിയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന തരത്തിലുള്ള ശക്തമായ നീക്കങ്ങളാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.