22
Apr 2026
Wed
22 Apr 2026 Wed
uss george w bush

USS George H.W. Bush to Iran അമേരിക്ക ഇറാനെതിരേ മറ്റൊരു വ്മ്പന്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണോ? വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും ഇതിന്റെ സൂചനകളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ നീക്കം നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യയിലേക്ക് മൂന്നാമത്തെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ അടുക്കുന്നതായാണ് റിപോര്‍ട്ട്. യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനെയാണ് പെന്റഗണ്‍ ഇറാന്‍ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്നത്.

മൂന്ന് ഡിസ്‌ട്രോയര്‍ കപ്പലില്‍ സജ്ജമാണ്. 5000 സൈനികരും ഇതിലുണ്ടെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2003 ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ നാവിക വിന്യാസം യുഎസ് നടത്തുന്നത്.

കരയയുദ്ധത്തിനുള്ള ഒരുക്കം?

കരയുദ്ധത്തിന് പ്രാപ്തരായ 10,000 സൈനികരെ നിയോഗിക്കുന്നുണ്ടെന്നും ഇതില്‍ 82 എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നും മള്‍ട്ടിപ്പിള്‍ മറീന്‍ എക്‌സ്പഡീഷനറി യൂണിറ്റില്‍ നിന്നും ഉള്ള സൈനികരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരയുദ്ധത്തിന് കൂടി ഉപയോഗിക്കാന്‍ പര്യാപ്തമായ യുഎസ്എസ് ട്രിപ്പോളിയും യുഎസ്എസ് ബോക്‌സറും പ്രദേശത്ത് തന്നെയുണ്ട്.

സമാധാന ചര്‍ച്ചയ്ക്കായി വരാന്‍ ഇറാന് സമയം നല്‍കിയിരിക്കുകയാണെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ വന്‍ ആക്രമണം പ്രതീക്ഷിക്കാമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ കരയുദ്ധത്തിനും അമേരിക്ക മടിക്കില്ലെന്നാണ് നിലവിലെ വിന്യാസങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്. അതേസമയം, ഇറാനെ സമ്മര്‍ദത്തിലാക്കി വരുതിക്ക് കൊണ്ടു വരികയാണ് ഈ സൈനിക നീക്കത്തിന് പിന്നിലെന്നും കരുതുന്നവരുണ്ട്.

വഴങ്ങാതെ ഇറാന്‍

എന്നാല്‍ ഹോര്‍മുസില്‍ അമേരിക്ക അനധികൃതമായി ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ‘ അമേരിക്ക എപ്പോള്‍ ഉപരോധം നീക്കുന്നോ അപ്പോള്‍ മാത്രമേ ഇസ്‌ലമാബാദില്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ എത്തുകയുള്ളൂ.

ഏത് സാഹചര്യം നേരിടാനും ഇറാന്‍ സജ്ജമാണ്’- എന്നായിരുന്നു യുഎന്നിലെ ഇറാന്റെ അംബാസിഡറായ സയീദ് ഇറവനി വ്യക്തമാക്കിയത്. ‘സൈനിക നടപടി ആരംഭിച്ചത് ഇറാനല്ല. രാഷ്ട്രീയ പരിഹാരം അമേരിക്കയ്ക്ക് വേണമെങ്കില്‍ ഇറാന്‍ അതിന് തയാറാണ്. അതല്ല, യുദ്ധമാണ് വേണ്ടതെങ്കില്‍ ഇതിനും ഇറാന്‍ സജ്ജമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോര്‍മുസില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് സഞ്ചരിക്കാന്‍ ഒരുങ്ങിയ കപ്പലിന് നേരെ വെടിവയ്പ്പുണ്ടായെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസില്‍ കപ്പലിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്നും 28 കിലോമീറ്റര്‍ അകലെവച്ചാണ് കണ്ടെയ്‌നര്‍ ഷിപ്പിന് െേനര വെടിവയ്പ്പുണ്ടായെതന്നും UKMTO യുടെ റിപ്പോര്‍ട്ടിലുണ്ട്. ഐആര്‍ജിസിയുടെ ഗണ്‍ ബോട്ടാണ് കപ്പലിനെ ആക്രമിച്ചതെന്നും ഇതില്‍ പറയുന്നു.

ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തു

ഇറാനിയന്‍ അസംസ്‌കൃത എണ്ണ കടത്തിയതിന് ഉപരോധം ഏര്‍പ്പെടുത്തിയ എണ്ണക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തതായി പെന്റഗണ്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് ‘എം/ടി ടിഫാനി’ (M/T Tifani) എന്ന കപ്പലിലേക്ക് യുഎസ് സൈന്യം അതിക്രമിച്ചു കയറിയതെന്ന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെയും സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരിക്കെയും ആണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.