31
May 2026
Sun
31 May 2026 Sun
Shahzad Bhatti

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍, വ്യവസായി, സ്വയം പ്രഖ്യാപിത മതസംരക്ഷകന്‍ എന്നീ നിലകളിലാണ് ഷഹസാദ് ഭട്ടി അറിയപ്പെട്ടിരുന്നത്. ‘333’ എന്ന ബാനറിന് കീഴില്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോകളിലൂടെ മതപരമായ തര്‍ക്കങ്ങള്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ തമ്മിലുള്ള പോരുകള്‍, ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചാണ് ഈ പാകിസ്താനി ഇന്‍ഫ്‌ലുവന്‍സര്‍ അനുയായികളെ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ഇന്ന്, ഏതാണ്ട് 45 വയസ്സ് പ്രായം കണക്കാക്കുന്ന ഭട്ടി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ഒന്നിലധികം അന്വേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ്. താന്‍ ഒരു ഗുണ്ടയോ മാഫിയ തലവനോ അല്ലെന്ന് ഭട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളുടെയും ഭീകരവാദ ശൃംഖലയുടെയും പ്രധാന സൂത്രധാരനായി ഇയാള്‍ മാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.

ശനിയാഴ്ച ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഭട്ടിയുടെ ശൃംഖലയുമായി ബന്ധമുള്ള ഒമ്പത് പേരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ഒരു ക്ഷേത്രം, ഡല്‍ഹി-സോനിപത് ഹൈവേയിലെ പ്രശസ്തമായ ഒരു ഭക്ഷണശാല, ഹരിയാനയിലെ ഒരു സൈനിക കേന്ദ്രം എന്നിവയ്ക്ക് നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ലോറന്‍സ് ബിഷ്‌ണോയ് ബന്ധം

ലോഗ് ഇന്‍ ചെയ്തുള്ള വീഡിയോ കോളുകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായും ഷഹസാദ് ഭട്ടിക്കുള്ള ബന്ധം അന്വേഷണത്തിലാണ്. ബാബാ സിദ്ദിഖ് കൊലപാതകത്തിലെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.

ഇന്ത്യന്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നതിലും ജലന്ധറിലെ ഗ്രനേഡ് ആക്രമണത്തിലും (റോസര്‍ സന്ധു വഴി) ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.

ഭട്ടിക്കെതിരെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ ഭാരതീയ ന്യായ സംഹിതയുടെ (BNS) സെക്ഷന്‍ 152 പ്രകാരമുള്ള കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. റാവല്‍പിണ്ടിയിലെ ഫാറൂഖ് ഖോഖറുമായുള്ള ബന്ധവും അന്വേഷണ പരിധിയിലാണ്.

The rise of Shahzad Bhatti: Pakistani influencer cross border threat