26
Sep 2024
Thu
26 Sep 2024 Thu
hema committee report high court

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചു കളിക്കുന്ന സര്‍ക്കാരിന് പൂട്ടിടുന്ന രൂപത്തില്‍ ഹൈക്കോടതി തീരുമാനം. (A special bench comprising women judges to hear the Hema Committee report) റിപോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികളില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്ന് പ്രത്യേക ബെഞ്ചിനെ തെരഞ്ഞെടുക്കും. രണ്ടു ജഡ്ജിമാരാണ് സ്‌പെഷ്യല്‍ ബെഞ്ചില്‍ ഉണ്ടാവുകയെന്നാണ് റിപോര്‍ട്ട്.

ALSO READ: ലൈംഗികപീഡന ആരോപണം: നിവിന്‍ പോളി DGPക്ക് പരാതി നല്‍കി; ഹൈക്കോടതിയില്‍ ഹരജി നല്‍കും

വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്തംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.

ആഗസ്ത് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപവത്കരിച്ചത് പാഴ്വേലയാവുമെന്നും കോടതി പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍, നടപടി സ്വീകരിക്കുന്നതിന് പരാതി നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു കോടതി നിലപാട്. ഭരണപക്ഷ എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ കേസുകളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ മെല്ലപ്പോക്കും ഉരുണ്ടുകളിയും തുടരുന്നതിനിടയിലാണ് കോടതിയുടെ ഇടപെടല്‍.