|
റിയാദ്: സൗദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇനിയും നടപടികൾ ബാക്കി. പൊതുവാദം കേട്ട ശേഷം ആകും മോചനം ഉണ്ടാകുക. മോചന ഹർജിയിൽ വാദം കേൾക്കാൻ ഒക്ടോബർ 17 ന് കോടതി സമയം അനുവദിച്ചു. റിയാദ് റഹീം സഹായ സമിതി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പബ്ലിക് പ്രോസിക്യൂഷനിൽ നിന്നും റഹീമിന്റെ ഫയലുകൾ കോടതി. ഇതോടെ ആണ് കോടതി സിറ്റിംഗ് തീയതി നിശ്ചയിച്ചത്.
കോടതി അനുവദിച്ച സമയത്ത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്റെ കുടുംബപ്രതിനിധിയും റിയാദിലെ ക്രിമിനൽ കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.
മരിച്ച സൗദി പൗരൻ്റെ കുടുംബം ദയാധനം സ്വീകരിച്ചതോടെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബാക്കി നിലവിലുള്ള പബ്ലിക് റൈറ്റ്സിലാണ് കോടതി വിധിയുണ്ടാകേണ്ടത്. 18 വർഷത്തിലധികമായി തടവ് ശിക്ഷ തുടരുന്നതിനാൽ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സഹായ സമിതിയുടെ സ്റ്റിയറിങ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചിരുന്നു.
അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ റഹീമിന്റെ വക്കീൽ ഒസാമ അൽ അമ്പർ, റഹീമിന്റെ കുടുംബപ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ട്.
ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്നിട്ടുളള ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം ആയിട്ടില്ലെന്നും, റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങൾക്കും തൽക്കാലം ചെവി കൊടുകുന്നില്ലെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. റഹീമിന്റെ മോചന ഉത്തരവ് കിട്ടിയാൽ ഉടൻതന്നെ ജനകീയ സമിതി വിളിച്ച് ഇത് സംബന്ധിച്ച് തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നിൽ വിവരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോർഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ ആണ് വർത്ഥസമ്മേളനത്തിൽ പങ്കെടുത്തത്.
Abdul Rahim’s release still hurdles; next court sitting is on October 17


