26
Sep 2024
Sun
26 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: പാർട്ടിയുമായും മുഖ്യമന്ത്രിയുമായും പോരിനു ഇറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നിലമ്പൂരിൽ ഉയർന്ന കൊലവിളി മുദ്രാവാക്യത്തിൻ്റെ പേരിൽ കേസ്. നിലമ്പൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ഉയർന്ന കൊലവിളി മുദ്രാവാക്യത്തിൻ്റെ പേരിൽ ആണ് പൊലീസ് കേസെടുത്തത്. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ വെള്ളിയാഴ്ച ആണ് നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു ചാലിയാർ പുഴയില്‍ തള്ളും’ എന്നതുൾപ്പെടെയുള്ള മുദ്രാവാക്യം ആണ് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കിയത്.

ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലവും കത്തിക്കുകയുണ്ടായി.

നിലമ്പൂർ മണ്ഡലത്തിൽപ്പെട്ട എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ ന്നു.

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് ജന്മനാടായ ഒതായിയിലെ അദ്ദേഹത്തിൻ്റെ വീടിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ് ഉയർന്നു. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന l അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്.

PV അന്‍വര്‍ MLA വിളിച്ചിട്ടുള്ള രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് അദ്ദേഹത്തെ അനുകൂലിച്ച ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.