27
May 2025
Thu
27 May 2025 Thu
child sexual abuse

കൊച്ചി: എറണാകുളത്ത് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവിന്റെ സഹോദരന്‍ അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലുവ, പുത്തന്‍ കുരിശ് ഡിവൈഎസ്പിമാര്‍ സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായാണ് സൂചന.

കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക പീഡനത്തിന്റെ സൂചന നല്‍കുന്ന ചില പാടുകള്‍ കണ്ടെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പിതാവിന്റെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: കൊച്ചിയില്‍ മൂന്ന് വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായെന്ന് സംശയം, അടുത്ത ബന്ധു കസ്റ്റഡിയില്‍

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയായിരുന്നു.

News Summary: Child whose mother threw her into a river and killed her was repeatedly sexually abused; father’s brother arrested