9:14:16 AM
മരണസംഖ്യ 21 ആയി
വയനാട് മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക റിപോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 21 ആയി. ഇനിയും നിരവധി പേരെ കാണാതായിട്ടുണ്ട്.
|
9:05:11 AM
മുണ്ടക്കൈ പ്രദേശത്ത് ആളുകള്‍ ഒറ്റപ്പെട്ടെന്ന് വാര്‍ഡ് മെമ്പര്‍
മുണ്ടക്കൈ പ്രദേശത്ത് നിരവധി ആളുകള്‍ ഒറ്റപ്പെട്ടെന്ന് വാര്‍ഡ് മെമ്പര്‍ രാഘവന്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ പലരും നിസഹായരായി നോക്കി നില്‍ക്കുകയാണെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. മുണ്ടക്കൈ സ്‌കൂളിന് സമീപം ഗുരുതര സാഹചര്യമാണ്. നിരവധി പേര്‍ ചെളിയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുന്നുണ്ട്. തല മാത്രമാണ് പുറത്തുകാണുന്നതെന്നും പഞ്ചായത്ത് മെമ്പര്‍ രാഘവന്‍. വീടിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മെമ്പര്‍ അറിയിച്ചു.
8:54:44 AM
രണ്ട് ഹെലികോപ്ടറുകള്‍ ഉടന്‍ എത്തും
രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്ടറുകള്‍ മിനിറ്റുകള്‍ക്ക് അകം എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. മുണ്ടക്കൈയിലേക്ക് എത്തുന്നതിന് താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ആര്‍ക്കോണത്തു നിന്നും ബംഗളൂരു നിന്നും രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി എത്തും.
8:36:39 AM

8:29:05 AM
വെള്ളാര്‍മലയില്‍ 11 മൃതദേഹം കണ്ടെത്തി
വടം കെട്ടി ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമം. വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും.
പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക്
മുന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക് തിരിച്ചു.
8:28:09 AM
250 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍: മുഖ്യമന്ത്രി
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരുടെ 250 അംഗങ്ങള്‍ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടന്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 12 പേരുടെ മൃതദേഹം കണ്ടെത്തി. (Chooral Mala landslide; Death toll rises; Big disaster ) നിരവധി പേരെ കാണാതായി ഉരുള്‍പൊട്ടിയപ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. കുമ്പളപ്പാറ കോളനിയിലാണ് ആറ് മൃതദേഹങ്ങള്‍ ഉള്ളതെന്ന് പോത്തുകല്‍ പഞ്ചായത്ത് മെമ്പര്‍ നാസര്‍ അറിയിച്ചു. ചില മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നാണു ലഭിച്ചത്. നിരവധി വീടുകള്‍ ഒലിച്ചു പോയി.
പുലര്‍ച്ചെ രണ്ട് മണിക്കും നാലു മണിക്കുമായി രണ്ടുതവണ ഉരുള്‍ പൊട്ടിയതായാണ് റിപോര്‍ട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി.
എട്ട് മണിയോടുകൂടി ഹെലികോപ്റ്ററുകള്‍ എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട്ടും കൊല്ലത്തും നിന്നുള്ള എന്‍ഡിആര്‍എഫ് സംഘമെത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ്‌ന്റെ 2 സംഘം സംഭവ സ്ഥലത്ത് എത്തിച്ചേരും. കെ രാജന്‍, ഒ ആര്‍ കേളു, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാചന്ദ്രന്‍ എന്നീ മന്ത്രിമാര്‍ അവിടേക്ക് തിരിച്ചു. കൊല്ലത്ത് നിന്നും 30 അംഗസംഘം വയനാട്ടിലേക്ക് തിരിച്ചു. ചെന്നൈയില്‍ നിന്നും 30 അംഗസംഘം ഉടന്‍ വയനാട്ടിലേക്ക് തിരിക്കും
ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡില്‍ മരവും മണ്ണും വന്നടിഞ്ഞതിനാല്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരല്‍ ദുഷ്‌കരമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുള്‍ഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇപ്പോഴും ഭീതിജനകമായ സ്ഥിതിയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്.
ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ ജലവിതാനം ഉയരുന്നു. വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്.





