26
Nov 2025
Mon
26 Nov 2025 Mon
CHATHISGARH

Christian convert in Chhattisgarh ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ക്ക് കടുത്ത വിലക്കുകള്‍ സൃഷ്ടിച്ച് സംഘപരിവാരം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെവാര്‍ട്ടാല ഗ്രാമത്തിലെ രമന്‍ സാഹു, കൊദേക്രൂസ് ഗാമത്തിലെ മനീഷ് യാദവ് എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹിന്ദുത്വര്‍ ചേര്‍ന്ന് തടഞ്ഞു. പൊലിസ് ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഗ്രാമവാസികളുടെ എതിര്‍പ്പ് മൂലം ഇതുവരെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മനീഷ് യാദവിന്റെ കുടുംബം അറിയിച്ചു. മനീഷ് ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം വീടിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്ത് സംസ്‌കരിക്കാനായി കൊണ്ടുവന്നപ്പോള്‍ പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ചവരെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ത്തത്.

പൊലിസ് എത്തിയെങ്കിലും സംഘപരിവാര പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് മേഖലയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെ മൃതദേഹം കൊദേക്രൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: ലേണേഴ്‌സ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം

പ്രദേശം ശാന്തമായെന്ന് കരുതി ക്രിസ്ത്യന്‍ സംഘടനകള്‍ മനീഷിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും ഹിന്ദുത്വസംഘടനകള്‍ ആംബുലന്‍സ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ വീണ്ടും മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ സംസ്‌കരിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഞങ്ങള്‍ അദ്ദേഹത്തെ മറ്റെവിടെയും സംസ്‌കരിക്കില്ലെന്നും പാസ്റ്റര്‍ മോഹന്‍ ഗ്വാള്‍ പറഞ്ഞു.

രമന്‍ സാഹുവും കുടുംബവും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മതം മാറിയത്. റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അസുഖം ബാധിച്ച് മരിച്ച അദ്ദേഹത്തെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ജെവാര്‍ട്ടാല ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല.

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, ഗ്രാമവാസികള്‍ മൃതദേഹം ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുകയും പരമ്പരാഗത ആചാരങ്ങള്‍ക്കനുസരിച്ച് മാത്രമേ അന്ത്യകര്‍മങ്ങള്‍ അനുവദിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു.

കുടുംബത്തിന് ഒടുവില്‍ ഞായറാഴ്ച ജെവാര്‍ട്ടാല ഗ്രാമത്തില്‍ നിന്ന് അകലെയുള്ള എല്ലാവരെയും അടക്കം ചെയ്യുന്ന സങ്കര ശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നുവെന്ന് ബലോദ് ജില്ലാ പോലീസ് മേധാവി യോഗേഷ് പട്ടേല്‍ ടിഎന്‍ഐഇയോട് പറഞ്ഞു.

രണ്ട് സംഭവങ്ങളിലും ശ്മശാന സ്ഥലം അനുവദിക്കരുതെന്നതിന് ഗ്രാമവാസികള്‍ ഉന്നയിച്ച ഒരേയൊരു ന്യയായം മരിച്ചയാള്‍ ക്രിസ്തുമതം തങ്ങളുടെ വിശ്വാസമായി സ്വീകരിച്ചുവെന്നാണെന്നും പോലീസ് പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്ക് അവരുടെ ജന്മനാട്ടില്‍ അന്തസ്സോടെ സംസ്‌കരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നഗ്നമായി നിഷേധിക്കപ്പെടുകയാണെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പ്രതികരിച്ചു.