17
Jun 2025
Thu
17 Jun 2025 Thu
Libyan Hajj pilgrim amer al gaddafi

റിയാദ്: ദൈവിക ഇടപെടലിലെന്നോണം മക്കയിലെത്തിയ ലിബിയന്‍ തീര്‍ത്ഥാടകന്‍ ആമിര്‍ അല്‍ മഹദ് മന്‍സൂര്‍ അല്‍ ഗദ്ദാഫി മരിച്ചതായി പ്രചാരണം. (Did the Libyan Hajj pilgrim who arrived in Mecca after missing his flight twice die?)  രണ്ട് തവണ വിമാനം സാങ്കേതിക തകരാറായതിനാല്‍ തിരിച്ചിറക്കിയതോടെയാണ് ആമിര്‍ അല്‍ ഗദ്ദാഫിയെന്ന ഹാജിക്ക് ഹജ്ജിന് വഴി തെളിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇദ്ദേഹം മക്കയില്‍ മരിച്ചെന്നായിരുന്നു പ്രചാരണം. എന്നാല്‍, തനിക്ക് ഒരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങുകയാണെന്നും അറിയിച്ച് മന്‍സൂര്‍ ഗദ്ദാഫി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.

”അല്ലാഹുവിന്റെ കാരുണ്യത്താല്‍ ഞാന്‍ ആരോഗ്യവാനാണ്. ഇപ്പോള്‍ ഞാന്‍ ഹജ്ജിന്റെ ചടങ്ങുകള്‍ക്കായി മിനായിലേക്കുള്ള യാത്രയിലാണ്. അല്ലാഹു അനുഗ്രഹിച്ചാല്‍, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയും രാജ്യത്തിന്റെയും ജനങ്ങളുടെയും സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദൈവം ഇച്ഛിക്കുന്നെങ്കില്‍, ഞങ്ങള്‍ ഈ യാത്ര പൂര്‍ത്തിയാക്കി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെയ്‌റോ 24 വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാതിവഴിയില്‍ മുടങ്ങുമായിരുന്ന ഹജ്ജ് യാത്ര ആത്മവിശ്വാസവും ദൃഡവിശ്വാസവും ഒപ്പം ദൈവികമായ ഇടപെടലും മൂലം പൂര്‍ണതയിലേക്ക് എത്തിയ കഥയാണ് ആമിറിന്റേത്.

ലിബിയന്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയിലുണ്ടായ കുരുക്കാണ് ആമിറിന്റെ യാത്രയ്ക്ക തടസ്സമായത്. അല്‍ ഗദ്ദാഫി എന്ന ആമിറിന്റെ സര്‍ നെയിം ആണ് വില്ലനായത്. മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ പേര് പതിറ്റാണ്ടിന് ശേഷവും വിമാനത്താവളത്തിലെ സിസ്റ്റത്തില്‍ പുലിവാല് സൃഷ്ടിക്കാറുണ്ട്.

പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാമെന്നും അതുവരെ വിമാനത്താവളത്തില്‍ കാത്തിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആമിറിനോട് പറഞ്ഞു. അപ്പോഴേക്കും കൂടെയുള്ളവരെല്ലാം വിമാനത്തില്‍ കയറിയിരുന്നു.

സുരക്ഷാ പ്രശ്നത്തിന് പരിഹാരം കണ്ടെങ്കിലും പുറപ്പെടാന്‍ തുടങ്ങിയിരുന്നതിനാല്‍, വിമാനത്തിന്റെ പൈലറ്റ് വീണ്ടും വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആമിറിനെ ആശ്വസിപ്പിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി ഉറച്ചതായിരുന്നു. ഞാന്‍ ഹജ്ജ് ചെയ്യാനാണ് പുറപ്പെട്ടത്. ദൈവ വിധിയുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് ആമിര്‍ പറഞ്ഞു.

റണ്‍വേയില്‍ മുന്നോട്ട് നീങ്ങിയ വിമാനത്തിന് പെട്ടെന്ന് എന്തോ ഒരു യന്ത്രത്തകരാര്‍. വീണ്ടും വിമാനം പുറപ്പെട്ടിടത്തേക്ക് തന്നെ കൊണ്ട് വന്നു. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി. എന്നാല്‍, ഈ സമയത്തും ആമിറിനെ കയറ്റാന്‍ പൈലറ്റ് വിസമ്മതിച്ചു.

രണ്ടാമതും പുറപ്പെട്ട വിമാനത്തിന് പക്ഷേ പറന്നുയരാന്‍ സാധിച്ചില്ല. വീണ്ടും യന്ത്രത്തകരാര്‍ വന്ന വിമാനം തിരിച്ചിറക്കി. ഇതോടെ പൈലറ്റിന്റെ മനസ്സ് മാറി. ആമിര്‍ ഇല്ലാതെ ഇനി ഈ വിമാനം പറത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരും വിമാന ജീവനക്കാരുമെല്ലാം ഇക്കാര്യ സ്ഥിരീകരിച്ചു.

ഇത്തവണ യാത്രാ തടസ്സങ്ങള്‍ നീക്കി ആമിറിനെയും വിമാനത്തില്‍ കയറ്റി. അല്‍ഭുതകരമെന്നോണം മൂന്നാം ശ്രമത്തില്‍ വിമാനം തടസ്സങ്ങളൊന്നുമില്ലാതെ പറന്നുയരുകയായിരുന്നു.

ഇതേക്കുറിച്ച് ആമിര്‍ പറഞ്ഞത് ”ഞാന്‍ ഹജ്ജ് ചെയ്യാനാണ് വന്നത്. അത് എന്റെ തലയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ലോകത്ത് ഒരു ശക്തിക്കും അത് തടയാന്‍കഴിയില്ല” എന്നായിരുന്നു.

അല്‍ഭുതകരമായി മക്കയിലെത്തിയ ഈ തീര്‍ത്ഥാടകന്‍ മരിച്ചെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നത്.