17
Aug 2023
Mon
17 Aug 2023 Mon

കര്‍ണാടക സ്വദേശികളായ ദമ്പതികളെയും ആറുവയസ്സുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം രണ്ടു കൊലപാതകങ്ങളും ഒരു ആത്മഹത്യയുമാണെന്ന് യുഎസ് പൊലീസ് നിഗമനം. യോഗേഷ് എച്ച് നാഗരാജപ്പ(37), ഭാര്യ പ്രതിഭ വൈ അമര്‍നാഥ്(37), മകന്‍ യാഷ് ഹൊന്നാല്‍(6)എന്നിവരെയാണ് യുഎസിലെ മേരിലാന്‍ഡിലെ വീട്ടില്‍ കഴിഞ്ഞദിവസം വെടിയേറ്റുമരിച്ചനിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക അന്വേഷണത്തില്‍ നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കിയെന്നാണ് മനസ്സിലാവുന്നതെന്ന് ബാള്‍ട്ടിമോര്‍ കൗണ്ടി പൊലീസ് വക്താവ് അന്തോണി ഷെല്‍ട്ടന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മൂവരെയും ജീവനോടെ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ ദവന്‍ഗിരി ജില്ലയിലെ ഹലേകല്ലു ഗ്രാമത്തില്‍ നിന്നുള്ള ദമ്പതികള്‍ കഴിഞ്ഞ 9 വര്‍ഷമായി മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലാണ് ജീവിച്ചുവന്നിരുന്നത്. യോഗേഷ് നാഗരാജപ്പയുടെ സഹോദരനും യുഎസിലുണ്ട്. പൊലീസ് മരണവിവരം യോഗേഷിന്റെ സഹോദരനെയാണ് ആദ്യം അറിയിച്ചത്.

യോഗേഷിന്റെ സഹോദരനാണ് മരണവിവരം കര്‍ണാടകയിലെ വീട്ടില്‍ വിളിച്ചുപറയുന്നത്. വിവാഹത്തിനു പിന്നാലെ മകനും മരുമകളും യുഎസിലേക്ക് പോവുകയായിരുന്നുവെന്ന് യോഗേഷിന്റെ മാതാവ് ശോഭ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന് ശോഭ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.