|
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവും എസ്എഫ്ഐ പ്രവർത്തകനായ അനുജനും അറസ്റ്റിൽ. ചിറ്റൂർ വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
മീനാക്ഷിപുരം പൊലീസാണ് ഇവരെ പിടികൂടിയത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. സ്‌കൂളിൽ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.
സ്കൂൾ അധികൃതർ ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു.
ഇവർ പൊലീസിൽ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ പൊലീസ് വിലങ്ങഴിച്ചു. ഈ സമയം അജയ്‌ഘോഷ് പൊലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ജയിലിലേക്ക് മാറ്റി. അജീഷ് പാറക്കളത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഐഎം പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്.



