26
Jul 2024
Thu
26 Jul 2024 Thu

തിരുവനന്തപുരം: പത്തനംതിട്ടയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന് പിറ്റേന്ന് കഞ്ചാവ് കേസില്‍ അകത്തായ സംഭവത്തില്‍ പാര്‍ട്ടിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി പോലീസ്. (ganja seized from yadukrishna case updates)
സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്. ഇതിനു വിരുദ്ധമാണ് എക്‌സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇന്‍സ്‌പെക്ടറാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

അതിനിടെ തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് കാട്ടി യദുകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും യദു പരാതിയില്‍ പറയുന്നു. മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണന്‍ കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം വെള്ളിയാഴ്ചയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തും എന്നായിരുന്നു മുന്നറിയിപ്പെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മൂന്നു പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. യദുകൃഷ്ണനെ മാത്രം എക്‌സൈസ് ഓഫീസില്‍ നിര്‍ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോള്‍ എക്‌സൈസ് വിഭാഗത്തിന്റെ പ്രതികരണം.

ganja seized from yadukrishna case updates