02
Oct 2023
Thu
02 Oct 2023 Thu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളില്‍ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബച്ചുകുര്യന്‍ ഉത്തരവിട്ടു. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. മകന്റെ മരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടെന്ന പിതാവിന്റെ വാദങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബാലഭാസ്‌കറിന്റെത് അപകടമരണമാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും കണ്ടെത്തിയിരുന്നത്. അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടിയും ഹൈക്കോടതി റദ്ദാക്കി.

2018 സെപ്തംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയതോടെയാണ് അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക