01
Mar 2025
Sun
01 Mar 2025 Sun

അവസാനം വരെയും ആവേശം മുറ്റിനിന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം ചൂടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആറു പന്തും നാലു വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂസിലാന്‍ഡ് നിരയില്‍ ഡാരില്‍ മിച്ചല്‍ 63, മൈക്കല്‍ ബ്രേസ് വെല്‍ 53 എന്നിവര്‍ അര്‍ധശതകം നേടി. രചിന്‍ രവീന്ദ്ര 37, ഗ്ലെന്‍ ഫിലിപ്‌സ് 34 എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയ മറ്റു രണ്ടുപേര്‍.

മറുപടി ബാറ്റിങ്ങില്‍ ഓപണര്‍മാരായ ഇന്ത്യന്‍ നായകന്‍ രോഹിത് 83 പന്തില്‍ നിന്ന് 76 റണ്‍സും 50 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ഗില്ലും മികച്ച അടിത്തറയാണ് പടുത്തയര്‍ത്തിയത്. ശ്രേയസ് അയ്യര്‍ 48 റണ്‍സും അക്‌സര്‍ പട്ടേല്‍ 29ഉം കെ എല്‍ രാഹുല്‍ 34*ഉം ഹാര്‍ദിക് പാണ്ഡ്യ 18ഉം റണ്‍സ് നേടി. വിരാട് കോലി കേവലം ഒരു റണ്‍സിന് വിക്കറ്റിന് മുന്നില്‍ കുടുങ്ങി കൂടാരം കയറി. കെ എല്‍ രാഹുലിനെ കാഴ്ചക്കാരാക്കി ജഡേജ(9)യാണ് ഫോറടിച്ച് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്.

വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവീതവും ഷമിയും ജഡേജയും ഒന്നുവീതവും വിക്കറ്റുകള്‍ നേടി.
ന്യൂസിലാന്‍ഡിനു വേണ്ടി മിച്ചല്‍ സാന്‍ത്‌നര്‍, ബ്രേസ് വെല്‍ എന്നിവര്‍ രണ്ടുവീതവും ജേസിയസണ്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒന്നുവീതവും വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മയാണ് കളിയിലെ താരം. ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്ര ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക