ഒക്ടോബര്‍ 23ന് ശേഷം ഗസയില്‍ 3,77,000ഓളം പേര്‍ മിസ്സിങ് ആണെന്ന് റിപോര്‍ട്ട്. (Israel ‘Disappeared’ around 377,000 Palestinians in Gaza) ഹാര്‍വാഡ് ഡാറ്റാബേസ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. സ്‌പേഷ്യല്‍ മാപ്പിങും ലൊക്കേഷന്‍ ഡാറ്റയും ഉപയോഗിച്ച് ഇസ്രായേലി പ്രൊഫസര്‍ യാക്കോബ് ഗര്‍ബ് തയ്യാറാക്കിയതാണ് റിപോര്‍ട്ട്. കടുത്ത ഉപരോധവും കണ്ണില്‍ ചോരയില്ലാത്ത ബോംബിങും ഗസയില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടാക്കിയതായാണ് ഇത് വ്യക്തമാക്കുന്നത്.
|
ഗസാ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഗസയിലെ മരണ നിരക്ക് 60,000ല്‍ താഴെ മാത്രമാണ്. എന്നാല്‍, യഥാര്‍ത്ഥ കണക്ക് അതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നാണ് ഗര്‍ബിന്റെ കണ്ടെത്തല്‍.
ഇസ്രായേല്‍ സൈനിക അധിനിവേശത്തിന് മുമ്പ് ഗസയിലെ ജനസംഖ്യ 20.27 ലക്ഷമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 18.5 ലക്ഷം പേര്‍ മാത്രമേ ഗസയിലുള്ളു എന്നാണ് കണക്കാക്കുന്നത്.
ഇസ്രായേലി സൈന്യത്തിന്റെ കൈയിലുള്ള മാപ്പിലെ കണക്കുകള്‍ പ്രകാരം ഗസാ സിറ്റിയില്‍ നിലവില്‍ 10 ലക്ഷം പേരാണുള്ളത്. മവാസിയില്‍ 5 ലക്ഷം, മധ്യ ഗസയില്‍ 3.5 ലക്ഷം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. കാണാനില്ലാത്ത 3,77,000 പേരില്‍ പകുതിയും കുട്ടികളാണെന്നാണ് സൂചന.
ഇത് കണക്കിലുള്ള പിഴവോ അവ്യക്തതകളോ അല്ലെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ശക്തമായി ഇസ്രായേല്‍ ബോംബിങിന് വിധേയമായ വടക്കന്‍ ഗസാ നിവാസികള്‍, റഫയുടെ കിഴക്കന്‍ ജില്ലകളിലുള്ളവര്‍, പൂര്‍ണമായും ആശയവിനിമ ബന്ധം വിഛേദിക്കപ്പെട്ട കുടുംബങ്ങള്‍, കൊല്ലപ്പെട്ടവര്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടവര്‍ തുടങ്ങിയവരെല്ലാം ഈ കണക്കുകളില്‍ ഉള്‍പ്പെട്ടിരിക്കാം.
യുഎസ് പിന്തുണയോടെ നടപ്പാക്കുന്ന സഹായ വിതരണം മാനുഷിക തത്വങ്ങള്‍ മാനിക്കാത്തതാണെന്ന് ഗര്‍ബിന്റെ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സഹായം നല്‍കുകയല്ല അവരുടെ ലക്ഷ്യം, മറിച്ച് ജനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയാണെന്നും ഗര്‍ബ് ആരോപിച്ചു.


