വിദ്യാർഥി നേതാവ് സഫൂറ സർഗാറിന്റെ എംഫിൽ അഡ്മിഷൻ ജാമിയ മില്ലിയ്യ ഇസ് ലാമിയ്യ റദ്ദാക്കി. സഫൂറ സർഗാറിന്റെ സൂപ്പർവൈസറുടെയും ആർഎസി, ഡിആർസി ശുപാർശകളെയും തുടർന്നാണ് അധികൃതരുടെ നടപടി. നടപടികളെല്ലാം കാറ്റിൽപറത്തി പ്രകാശ വേഗത്തിലാണ് തന്റെ അഡ്മിഷൻ ജാമിയ അധികൃതർ റദ്ദാക്കിയതെന്നും ഇതറിഞ്ഞപ്പോൾ തന്റെ ഹൃദയം നുറുങ്ങിയെന്നും എന്നാൽ അതു തന്റെ ആവേശത്തെ ബാധിക്കില്ലെന്നും സഫൂറ സർഗാർ ട്വീറ്റ് ചെയ്തു.
|
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാറിന് 2020 ജൂണിലാണ് ജാമ്യം ലഭിച്ചത്. മൂന്ന് കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് താൻ ഗവേഷണഭാഗമായുള്ള ജോലികൾ പൂർത്തിയാക്കിയതെന്നും ഇതിനിടെ ഗർഭവും, ഭരണകൂട വേട്ടയ്ക്കും തടവറ ജീവിതത്തിനും കുടുംബാംഗങ്ങളുടെ കോവിഡ് ബാധയുമെല്ലാം താൻ നേരിട്ടുവെന്നും സഫൂറ സർഗാർ പറഞ്ഞു.
നിശ്ചിതസമയത്തിനുള്ളിൽ ഗവേഷണം പൂർത്തിയാക്കിയില്ലെന്നാണ് സഫൂറ സർഗാറിന്റെ അഡ്മിഷൻ റദ്ദാക്കുന്നതിന് അധികൃതർ നൽകിയിരിക്കുന്ന ഒരു വിശദീകരണം.
അതേസമയം സഫൂറ സർഗാറിനെതിരായ നടപടി അധികൃതരുടെ പകവീട്ടലാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ വിദ്യാർഥി സംഘടനകൾ കുറ്റപ്പെടുത്തി.



