തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. (Kadinamkulam murder police identify the accused) ഇന്‍സറ്റഗ്രാം സുഹൃത്തായി ചെല്ലാനം സ്വദേശി ജോണ്‍സണാണ് കൊലപാതകം നടത്തിയത്. കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
|
ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയില്‍ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന. ഒളിവില്‍ പോയ ജോണ്‍സണ്‍ ഔസേപ്പിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
ഇന്നലെ പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.
പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ തുറന്നു പരിശോധിച്ചു. പ്രതി പെരുമാതുറയില്‍ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആതിരയെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു.
ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്.
ഭര്‍ത്താവ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സ്‌കൂളിലേക്കു പോയതിന് ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.





