റിയാദ്: വ്യഭിചാരക്കുറ്റം ആരോപിച്ച് സൗദിയിൽ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ച മലയാളിക്ക് ഒടുവിൽ മോചനം. മലപ്പുറം ഓതായി സ്വദേശി സമീർ പെരിഞ്ചേരിയാണ് സൗദിയിലെ ഇന്ത്യൻ എംബസിയുടെയും മലയാളി അഭിഷകന്റെയും ഇടപെടലിനെ തുടർന്ന് ജീവിതത്തിലേക്ക് തിരികെ വരുന്നത്.
|
ഇന്തോനേഷ്യൻ വനിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യഭിചാരക്കുറ്റം ചുമത്തപെട്ട സമീറിനെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. കല്ലെറിഞ്ഞു കൊല്ലാനായിരുന്നു വിധി. വിധിയിൽ സമീർ അപ്പീൽ പോയെങ്കിലും ഫലം കണ്ടില്ല.തുടർന്ന് കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യൻ എംബസി അഭിഭാഷകൻ കൂടിയായ സുനീർ മണ്ണാർക്കാടിനെ നിയമിക്കുകയായിരുന്നു .
കേസിനെതിരേ അപ്പീൽ പോയി, കേസ് വീണ്ടും റീ ഓപ്പൺ ചെയ്തതോടെ ദൃക്സാക്ഷികളോ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതിരുന്ന കേസ് മറ്റൊരു സെക്ഷനിലേക്ക് മാറ്റി.
പിന്നീട് കേസ് വീണ്ടും പരിഗണിച്ചു. മൊഴികളോ, തെളിവുകളോ നൽകി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെ മരണം വരെ കല്ലെറിഞ്ഞു കൊല്ലാനുള്ള വിധി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
റിയാദിലെ മറ്റൊരു സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി സമീറുമായി ഫോണിൽ ബന്ധപ്പെടുകയും കേസ് സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ അഭിഭാഷകനായ സുനീറിന് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. കെഎംസിസി റിയാദ് നേതാവ് സാലിഹ് ഓമശ്ശേരിയും, കെഎംസിസി റിയാദ് കൊടുവള്ളി മണ്ഡലം ചെയർമാൻ സുഹൈൽ ഓമശ്ശേരിയും സുനീർ മണ്ണാർക്കാടിനൊപ്പം ഉണ്ടായിരുന്നു. അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു നൽകി.



