15
Aug 2025
Thu
15 Aug 2025 Thu
acupuncture treatment

വ്യാജ അക്യുപങ്ചര്‍ ചികില്‍സയ്ക്ക് മറ്റൊരു ഇര കൂടി. അക്യുപങ്ചര്‍ ചികില്‍സകരുടെ ഉപദേശം കേട്ട് മതിയായ ചികില്‍സ തേടാതിരുന്നു യുവതി ക്യാന്‍സര്‍ മൂര്‍ഛിച്ച് മരിച്ചു. ഇതേ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഹാജറയുടെ കുടുംബം അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാജറയും അക്യുപങ്ചര്‍ ചികിത്സകരും തമ്മിലുള്ള സംഭാഷണവും പുറത്ത് വന്നു. വേദന മൂര്‍ഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചര്‍ ചികിത്സകര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ പോയാല്‍ അവര്‍ കീറിമുറിക്കുമെന്നു ഭീഷണിപ്പെടുത്തിയ ചികില്‍സകര്‍ അക്യുപങ്ചറിലൂടെ ക്യാന്‍സര്‍ ഭേദമാകുമെന്നും ഉപദേശം നല്‍കുന്നുണ്ട്.

ചികിത്സ ഫലിക്കുമെന്ന് തോന്നുന്നില്ലെന്നും സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഹാജറ പറയുന്നുണ്ട്. എന്നാല്‍, അത് നിങ്ങളുടെ തോന്നലാണെന്നും ചികിത്സ ചെയ്തിട്ട് വേദന വരുന്നുണ്ടെങ്കില്‍ അത് സുഖപ്പെടാനല്ലേയെന്നും അക്യുപങ്ചര്‍ ചികിത്സക ഹാജറയോട് പറഞ്ഞു.

പനിക്കുന്നത് ശരീരത്തിന്റെ കേടുപോകാനാണ്. കല്ലിപ്പ് പുറത്തു വന്ന് അത് എങ്ങനെയെങ്കിലും പോകും. തല്ക്കാലം രാവിലെയും വൈകിട്ടും മാറില്‍ 10 മിനിട്ട് വെയില് കൊണ്ടാല്‍ മതി. നീരുവന്നോ, പനിച്ചോ, മെന്‍സസിലൂടെയോ അത് പുറത്തുപോകുമെന്നൊക്കെയാണ് ‘അക്യുപങ്ചര്‍ വിദഗ്ധ’ തള്ളി വിടുന്നത്.

ഹാജറ മരിച്ചതിന് ശേഷം വാട്ട്‌സാപ്പ് പരിശോധിച്ചപ്പോഴാണ് അക്യുപങ്ചര്‍ ചികിത്സകരുമായി നടത്തിയ ചാറ്റുകള്‍ കുടുംബം കണ്ടത്. അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ കുറ്റ്യാടി പൊലീസിലും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് ചികില്‍സ നല്‍കാത്തതിനെ തുടര്‍ന്ന് ഈയിടെ ഒരു അക്യുപങ്ചര്‍ ചികില്‍സകയുടെ കുട്ടി പനി മൂര്‍ഛിച്ച് മരിച്ചിരുന്നു. പ്രസവത്തിന് ആശുപത്രിയില്‍ പോകാത്തതിനെ തുടര്‍ന്ന് രക്തംവാര്‍ന്ന് യുവതി മരിച്ച സംഭവവുമുണ്ടായി.